കൊല്‍ക്കത്ത: ബംഗ്ലാദേശിലെ രവീന്ദ്രനാഥ ടാഗോറിന്റെ പൂർവിക ഭവനം ആള്‍ക്കൂട്ടം തകർത്ത സംഭവത്തിൽ പ്രധാനമന്ത്രിക്കു കത്തെഴുതി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തിന്റെ പൈത്യകം നശിപ്പിക്കപ്പെട്ടെന്നും അക്രമകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു.
സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം അർഹിക്കുന്ന കേന്ദ്രങ്ങൾക്കുനേരേയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ബംഗ്ലാദേശ് സർക്കാരുമായി ചർച്ച നടത്തണമെന്നും മമത കത്തിലൂടെ ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ സിറായിഗഞ്ച് നഗരത്തിലാണ് ടാഗോറിന്റെ ജന്മവീട് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ മികച്ച കൃതികളിൽ പലതും പിറന്നത് ഇവിടെയാണ്. നശിപ്പിക്കപ്പെട്ടത് വെറുമൊരു വീടല്ലെന്നും നമ്മുടെ ഉപഭൂഖണ്ഡത്തിലെ സർഗാത്മകതയുടെ അവശേഷിക്കുന്ന ഉറവിടമാണെന്നും മമത കത്തിൽ പറയുന്നു. നേരത്തെ, ടാഗോറിന്റെ പ്രതിമ നശിപ്പിച്ചത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.