വടക്കഞ്ചേരി (പാലക്കാട്): പുതിയ റിക്കാർഡുകൾ സൃഷ്ടിച്ച് നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലകൾ കുതിച്ചുപായുന്നു. കേരകർഷകരെപോലും ഞെട്ടിച്ച് നാളികേരത്തിന്റെ ചില്ലറ വില്പനവില കിലോക്ക് 75 രൂപയായി. ചിലയിടങ്ങളിൽ ഇതിലും ഉയർന്ന വിലയുണ്ട്.
കർഷകരിൽനിന്നും 65 രൂപയ്ക്കുവരെ നാളികേരം എടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി.
വെളിച്ചെണ്ണ വില കിലോയ്ക്ക് 430 രൂപയായി ഉയർന്നു. നാളികേര വില കിലോയ്ക്ക് 100 രൂപയാകുമെന്നാണു വ്യാപാരികളുടെ കണക്കുകൂട്ടൽ. വെളിച്ചെണ്ണവില കിലോയ്ക്ക് 500 രൂപയാകാൻ ഇനി അധിക ദൂരമില്ല. വെളിച്ചെണ്ണവില റോക്കറ്റ് പോലെ കുതിച്ചുയരാൻ തുടങ്ങിയതോടെ മായംകലർന്ന വെളിച്ചെണ്ണ വ്യാപകമായിരിക്കുകയാണ്.
കാര്യക്ഷമമായ പരിശോധനകളൊന്നും ഇല്ലാത്തതും വ്യാജൻമാർക്ക് വിപണി കൈയടക്കാൻ എളുപ്പമായിട്ടുണ്ട്. വേയ്സ്റ്റ് ഓയിലിൽനിന്നുവരെ വെളിച്ചെണ്ണയുണ്ടാക്കി സർവത്രമായം കലർന്ന വെളിച്ചെണ്ണ വില്പനയും തകൃതിയാണ്. ശുദ്ധമായ വെളിച്ചെണ്ണയുടെ പകുതി വിലയ്ക്കാണ് ഇത്തരം വ്യാജവെളിച്ചെണ്ണയുടെ വില്പന നടക്കുന്നത്.
വെള്ളീച്ച ഉൾപ്പെടെ തെങ്ങുകളിൽ വ്യാപകമായ രോഗബാധമൂലം നാളികേര ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞതും നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും ഉപയോഗം കൂടിയതും വിലകൾ പിടിവിട്ട് പോകാൻ കാരണമായതായി ചൂണ്ടിക്കാട്ടുന്നു.