തൃശൂർ: വിദ്യാർഥികളുടെ മിനിമം ബസ് ചാർജ് ഒരു രൂപയിൽ നിന്നും അഞ്ച് രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.
ജൂലൈ എട്ടിന് സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനം. സൂചനാ പണിമുടക്കിൽ ബസ് ചാർജ് വർധിപ്പിച്ചില്ലങ്കിൽ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ധാരണ. തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗത്തിലാണ് തീരുമാനം.
140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർഥി കൺസെഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസ് ഉടമകളിൽ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് പറഞ്ഞു.