പെരുമ്പാവൂർ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിഷ് സർക്കാർ (32) എന്നിവരേയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആലുവ എൻഎഡി ഭാഗത്ത് താമസിക്കുന്ന ആശിഷ് സർക്കാർ സ്കൂട്ടറിൽ കഞ്ചാവുമായി എത്തി കൈമാറുന്നതിനിടയിലാണ് പിടിയിലായത്. റോബിൻ ഭായ് എന്നറിയപ്പെടുന്ന റബിൻ മണ്ഡലിനെ മാർച്ചിൽ ഒമ്പതര കിലോഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ ഒന്നര മാസം മുമ്പാണ് മോചിതനായത്.
മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. രാത്രികാലങ്ങളിൽ ആയിരുന്നു ഇയാളുടെ കഞ്ചാവ് വില്പന. ചെമ്പറക്കി , പോഞ്ഞാശേരി ഭാഗങ്ങളിലായിരുന്നു കച്ചവടം. ചെമ്പരക്കിയിൽ നിന്നുമാണ് ഇവർ പിടിയിലായത്. രണ്ടാഴ്ചയ്ക്കുള്ളിൽ 25 കിലോയോളം കഞ്ചാവാണ് പെരുമ്പാവൂർ മേഖലയിൽ നിന്ന് പോലീസ് പിടികൂടിയത്.