ന്യൂഡൽഹി: 1965ൽ എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിനു നേതൃത്വം നൽകിയ നാവികസേന മുൻ മുതിർന്ന ഉദ്യോഗസ്ഥനും ഇതിഹാസ പർവതാരോഹകനുമായി ക്യാപ്റ്റൻ എം.എസ്. കോഹ്ലി (93)യുടെ നിര്യാണത്തിൽ ആദരമർപ്പിച്ച് സേന.
ക്യാപ്റ്റൻ കോഹ്ലിയോടൊപ്പം ഒന്‍പതുപേരാണ് അന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. പതിനേഴുവർഷം നീണ്ടുനിന്ന ലോക റിക്കാഡ് ആയിരുന്നു കോഹ്ലിയുടെയും സംഘത്തിന്റെയും നേട്ടം.
ഇന്ത്യയുടെ ആദ്യ നന്ദ കോട്ട്, അന്നപൂർണ III പര്യവേഷണങ്ങൾ ഉൾപ്പെടെ 20 ഹിമാലയൻ ദൗത്യങ്ങൾക്ക് കോഹ്ലി നേതൃത്വം കൊടുത്തിട്ടുണ്ടെന്ന് നാവികസേന എക്സിലെ കുറിപ്പിൽ പറഞ്ഞു.
നാവികസേനയിലെ സാഹികപരിശീലനത്തിന്റെ അമരക്കാരനായിരുന്നു ക്യാപ്റ്റൻ കോഹ്ലിയെന്നും മുതിർന്ന ഉദ്യോഗസ്ഥർ അനുസ്മരിച്ചു. പത്മഭൂഷൺ, അർജുന ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ക്യാപ്റ്റൻ എം.എസ്. കോഹ്ലി അർഹനായിട്ടുണ്ട്.