തിരുവനന്തപുരം: പി.വി. അന്‍വര്‍ ഒറ്റയാനാണ്. ഒറ്റയാന്മാര് ഒറ്റപ്പെടും. അന്‍വറിന് പി.സി. ജോര്‍ജിന്റെ അവസ്ഥ സംഭവിക്കുമെന്നും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. അന്‍വറിനെ യുഡിഎഫിലെടുക്കില്ലെന്നും വാതില്‍ അടച്ചതുതന്നെയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിപ്രായം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, അടച്ച വാതില്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടല്ലോ എന്നു പറഞ്ഞത് അന്‍വറിന്റെ കാര്യത്തിലല്ല. അന്‍വര്‍ നിലമ്പൂരില്‍ വോട്ട് പിടിക്കുമെന്നറിയാമായിരുന്നു. യുഡിഎഫ് ഒറ്റകെട്ടായാണ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. മുസ് ലിം ലീഗ് സ്വന്തം സ്ഥാനാര്‍ഥിയെ പോലെയാണ് ആര്യാടൻ ഷൗക്കത്തിനായി പ്രവര്‍ത്തിച്ചത്. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം സിപിഎം കണ്ണ് തുറന്നു കാണണം. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സണ്ണി ജോസഫ് തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അടുത്ത ദിവസം യോഗം ചേരും. അന്‍വറുമായി കുട്ടുകെട്ട് വേണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുള്ള പിന്തുണ കൂടുകയാണ്.
നേരത്തെ അന്‍വറിനെ മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെ ഇപ്പോൾ സതീശന് എടുത്ത നിലപാടിനൊപ്പമാണ്. അന്‍വറിനെ ഒപ്പം കൂട്ടിയിരുന്നെങ്കില്‍ വിജയത്തിന്റെ ശില്പി അന്‍വറാണെന്ന അവകാശവാദം ഉയര്‍ത്തുകയും വിലപേശല്‍ രാഷ്ടീയം നടത്തുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിജയം നേടാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് ആരുടെ മുന്നിലും കീഴടങ്ങാന്‍ പാടില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.സ്വന്തന്ത്രന്‍ എന്ന നിലയില്‍ അന്‍വര്‍ നേടിയ വോട്ടുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും പി.സി. ജോര്‍ജ്, എം.എ. വാഹിദ് ഉള്‍പ്പെടെ വിജയിക്കുകയും ഏറ്റവും കുടുതല്‍ വോട്ടുകള്‍ പിടിക്കുകയും ചെയ്ത ചരിത്രമുണ്ടെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
നിരന്തരം അഭിപ്രായവും നിലപാടും മാറ്റുന്ന അന്‍വറിനെ നിലമ്പൂരില്‍ ഒപ്പം കൂട്ടാതിരുന്നത് കോണ്‍ഗ്രസിന്റെ ആത്മാഭിമാനം വര്‍ധിക്കാന്‍ കാരണമായെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.