ചേർത്തല: ഭാഗ്യക്കുറി വിൽപ്പനശാലയിൽനിന്ന് 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റും പതിനായിരം രൂപയും മോഷ്ടിച്ച പ്രതിയെ ചേർത്തല പോലീസ് പിടികൂടി. തുറവൂർ വളമംഗലം മല്ലികശേരി എസ്. ധനേഷ് കുമാർ (40) ആണ് പിടിയിലായത്.
ചേർത്തല ദേവീക്ഷേത്രത്തിനു തെക്ക് കണിച്ചുകുളങ്ങര പള്ളിക്കാവ് വെളിലത ബാബുവിന്റെ ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ 20ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ വടക്കുഭാഗത്തെ ജനൽകമ്പി അറുത്തുമാറ്റി ഉള്ളിലെ ഇരുന്പ് ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി, പൂജ ബംപർ എന്നിവയുടെ 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച ഭാഗ്യക്കുറികൾ തൃശൂർ, ഗുരുവായൂർ, മലപ്പുറം, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ വില്പന നടത്തി.
കൊയിലാണ്ടിയിലെ ഭാഗ്യക്കുറി വിൽപ്പന ശാലയിലെ സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ധനേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ കടയിൽ ആറുമാസം മുൻപ് ഷട്ടർ പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ചിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
ചേർത്തല, കുത്തിയതോട് പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ധനേഷ്. പ്രതിയെ ഇന്നലെ വൈകിട്ട് മോഷണം നടത്തിയ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ചേർത്തല സ്റ്റേഷൻ ഓഫീസർ ലൈസാദ് മുഹമ്മദ് അറിയിച്ചു.

