കൊച്ചി: ചുരുളി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്ന നടന് ജോജു ജോർജിന്റെ വാദം തള്ളി സിനിമയുടെ സംവിധായകന് ലിജോ ജോസ് പെല്ലിശേരി. മൂന്നു ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തോളം രൂപ ജോജുവിന് നല്‍കിയതിന്റെ തെളിവാണ് ലിജോ ജോസ് പുറത്തുവിട്ടിരിക്കുന്നത്.
നിര്മാതാക്കള്ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുത്താണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞു. ഒരവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും സംവിധായകന് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചുരുളിയുമായി ബന്ധപ്പെട്ട് ജോജു ജോര്‍ജ് പരാമര്‍ശം നടത്തിയത്. തെറി പറയുന്ന ഭാഗം അവാര്‍ഡിന് മാത്രം അയക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് അതുപറഞ്ഞ് അഭിനയിച്ചത്. തെറിയല്ലാത്ത പതിപ്പ് ഞാന്‍ ഡബ്ബും ചെയ്തിരുന്നു.
അതാകും റിലീസ് ചെയ്യുകയെന്നാണ് വിചാരിച്ചത്. പക്ഷേ ഈ പതിപ്പ് റിലീസ് ചെയ്യുമെന്ന് കരുതിയില്ല. മര്യാദയുടെ പേരില്‍ പോലും ഇക്കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും അഭിനയിച്ചതിന് പൈസ ഒന്നും കിട്ടിയില്ലെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു.