കോട്ടയം: തേങ്ങയുടെ വില വീണ്ടും ഉയരുന്നു. മൊത്തവ്യാപാരവില 75 രൂപയിലേക്കും ചില്ലറവില 82 രൂപയിലുമെത്തി. ബ്രാന്‍ഡഡ് വെളിച്ചെണ്ണ 350 രൂപയാണു വില. നിലവിലെ സാഹചര്യത്തില്‍ ഓണമാകുന്പോഴെക്കും നാളികേരം വില 100 രൂപയിലെത്തിയാലും അതിശയിക്കാനില്ലെന്നു വ്യാപാരികള്‍ പറയുന്നു. വെളിച്ചെണ്ണവില അടുത്ത മാസത്തോടെ 500 രൂപയിലെത്താം.
കേരളത്തില്‍ നാളികേരം ഉത്പാദനം കുത്തനെ ഇടിയുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള തേങ്ങ മറ്റു സംസ്ഥാനങ്ങളിലേക്കു കയറിപ്പോകുകയും ചെയ്യുന്നു.കാങ്കയം, പൊള്ളാച്ചി, ഉദുമല്‍പേട്ട, തേനി, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നാണു കൂടുതലായി തേങ്ങ കൊണ്ടുവരുന്നത്. കേരളത്തില്‍ തെങ്ങുകൃഷി ഓരോ വര്‍ഷവും കുറയുകയാണ്.
കാലാവസ്ഥാവ്യതിയാനവും ചെല്ലി, വണ്ട് ശല്യവും സങ്കരയിനം തെങ്ങുകളെ നശിപ്പിക്കുന്നു. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വന്‍ ചെലവാണ്. നാലു മുതല്‍ അഞ്ചുവര്ഷംവരെയെടുക്കും കായ്ക്കാന്‍. തെങ്ങ് കയറ്റക്കൂലി നൂറു രൂപയിലെത്തി. തെങ്ങിന്റെ മുകള്ഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപ നല്‍കണം. ഒരു വര്‍ഷത്തിനുള്ളില്‍ നാളികേരവിലയിൽ കിലോഗ്രാമിന് 40 രൂപയുടെ കയറ്റമാണുണ്ടായത്.
തമിഴ്നാട്ടിലും കര്‍ണാടകയിലും നാളികേര മൂല്യവര്‍ധിത ഉത്പന്നക്കമ്പനികള് പെരുകിയതും കേരളത്തില്‍ തേങ്ങാക്ഷാമത്തിനും വിലക്കയറ്റത്തിനും മറ്റൊരു കാരണമായി. ഇരുസംസ്ഥാനങ്ങളിലേക്കും വടക്കന്‍ കേരളത്തില്‍നിന്നുള്ള തേങ്ങ വ്യാപകമായികൊണ്ടുപോകുകയാണ്. കര്‍ണാടകത്തില്‍ തേങ്ങാപ്പാല്‍ അധിഷ്ഠിത കമ്പനികളാണ് മുഖ്യ ആവശ്യക്കാര്‍.
തമിഴ്നാട്ടില്‍ തേങ്ങാപ്പൊടി ഉത്പാദന കമ്പനികളും. വിദേശവിപണികളിലേക്കാണ് ഉത്പന്നങ്ങള്‍ പോകുന്നത്. കോഴിക്കോടു മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ തേങ്ങ കര്‍ണാടകയിലേക്കും മധ്യകേരളത്തിലെ തേങ്ങ തമിഴ്നാട്ടിലേക്കുമാണു പോകുന്നത്. കൂടിയവില നല്കി കമ്പനികള്‍ സംഭരണം തുടങ്ങിയതോടെ കേരളത്തില്‍ വില വന്‍തോതില്‍ ഉയര്‍ന്നു.