ന്യൂഡൽഹി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നടൻ മോഹൻലാൽ ഏറ്റുവാങ്ങി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങിലെ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ചത്.
2023 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് വിതരണം ചെയ്തത്. അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി.
നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം എം.കെ.രാമദാസ് ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരവും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന് മുരളിയും ഏറ്റുവാങ്ങി.
ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്. അവാര്‍ഡ് വിതരണത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും താരങ്ങൾ പങ്കെടുക്കും.
അഭിമാന നിമിഷം; ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
