പത്തനംതിട്ട: വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെല്‍റ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു.
മുന്‍ ദഫേദാര്‍ ജി. ഷിബുവിനു സ്ഥാനക്കയറ്റം ലഭിച്ചതിനേ തുടര്‍ന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്.
ആലപ്പുഴ കളക്ടറേറ്റിലെ കെ. സിജിയാണ് സംസ്ഥാനത്തെ ആദ്യ വനിതാ ദഫേദാർ. മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കളക്ടറുടെ ദഫേദാർ. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു.
ചേംബറില്‍ കളക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി.
ജോലിക്കു സമയക്രമമില്ല. കളക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം. ഭര്‍ത്താവ് വിനീഷും മക്കളായ കാശിനാഥും കൈലാസനാഥും പൂര്‍ണ പിന്തുണയുമായുണ്ട്.