ഇരിട്ടി: വീരാജ്പേട്ട താലൂക്കിലെ കാവേരി നദിയുടെ ഭാഗമായ ബേത്രി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ നദി തീരത്തെത്തിയ പ്രദേശവാസി ദുർഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് തലയില്ലാത്ത നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് വീരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷൻ ഓഫീസർ വാണിശ്രീയും സംഘവും സ്ഥലത്തെത്തി.
മുങ്ങൽ വിദഗ്ദനായ മട്ടപ്പയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് മടിക്കേരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയില്ലാത്ത മൃതദേഹത്തിന് 15 -20 ദിവസം വരെ പഴക്കമുണ്ടാകുമെന്നും 35 -40 വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കറുത്ത നിറത്തിലുള്ള പാന്റ്സും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മരിച്ചയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ 9480804956 , 9480804952 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്ന് വീരാജ്പേട്ട പോലീസ് അറിയിച്ചു.
അജ്ഞാത മൃതദേഹങ്ങൾ പതിവാകുന്നു
കർണാടകയിലെ കുടക് ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അജ്ഞാത മൃത ദേഹങ്ങൾ പതിവാകുന്നു. കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങൾ വിവിധ മാർഗങ്ങളിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിക്ഷേപിച്ച് കടന്നുകളയുന്നതാകാമെന്ന് പോലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പ് മാക്കൂട്ടം ചുരം റോഡിൽ ഈരായി കൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെ കുറിച്ച് ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.
അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ പോലും കഴിയാതെ അന്വേഷണം ഏറെക്കുറെ ഉപേക്ഷിച്ച് നിലയിലാണ്. കർണാടക പോലീസ് കേരളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചിട്ടില്ല. യുവതികളെ കാണാതായ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിജയിച്ചില്ല. സമാനമായ മറ്റൊരു സംഭവത്തിൽ കുടകിലെ ആളൊഴിഞ്ഞ കാപ്പിത്തോട്ടത്തിൽ അജ്ഞാത അമൃതദേഹം പെട്രോൾ ഒഴിച്ച് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച ആൾ ആന്ധ്ര സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഉടമയാണെന്ന് കണ്ടെത്തുകയും രണ്ടാം ഭാര്യ ഉൾപ്പെടെ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം തലയില്ലാത്ത രീതിയിൽ കണ്ടെത്തിയ മൃതദേഹവും പോലീസിന് തലവേദന ആയിരിക്കുകയാണ്.