പനിയും ജലദോഷവും ചുമയുമായി ചികിത്സ തേടിയെത്തിയ നാലു വയസുകാരനെ മദ്യലഹരിയിൽ സിഗററ്റ് വലിപ്പിച്ച ഡോക്ടർക്കെതിരേ വ്യാപക പ്രതിഷേധം. ഉത്തർപ്രദേശ് ജലൗൻ ജില്ലയിലെ കുഥൗണ്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണു ഡോക്ടറുടെ ക്രൂരവിനോദം അരങ്ങേറിയത്. സുരേഷ് ചന്ദ്ര എന്നാണ് ഡോക്ടറുടെ പേര്. രണ്ടാഴ്ച മുന്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി മരുന്നുവങ്ങാൻ ആശുപത്രിയിലെത്തിയത്. പരിശോധനയൊന്നും നടത്താതെ കുട്ടിയെ അടുത്തിരുത്തിയശേഷം പായ്ക്കറ്റിൽനിന്ന് സിഗററ്റ് എടുത്ത് കുട്ടിയുടെ ചുണ്ടിൽ വച്ചുകൊടുത്തശേഷം ലൈറ്റർ കൊണ്ടു കത്തിക്കുകയായിരുന്നു. എങ്ങനെ സിഗററ്റ് വലിക്കണമെന്നു കുട്ടിയെ പഠിപ്പിക്കുകയും ചെയ്തു. പുക അകത്തേക്കു വലിക്കണമെന്നും പിന്നെ പുറത്തേക്ക് ഊതിക്കളയണമെന്നുമൊക്കെ ഡോക്ടർ പറയുന്നതു വീഡിയോയിൽ കേൾക്കാം.
ആ സമയം ആശുപത്രിയിലുണ്ടായിരുന്ന യുവാവാണ് ഡോക്ടറുടെ മനുഷ്യത്വരഹിതമായ പ്രവൃത്തി മൊബൈൽ ഫോണിൽ പകർത്തിയത്. ദിവസങ്ങൾക്കുശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറെ ആരോഗ്യവകുപ്പ് സ്ഥലംമാറ്റുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഡോക്ടർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.