കോഴിക്കോട്: അനര്‍ട്ടിന്റെ ക്രമക്കേടും അഴിമതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയോട് ചോദ്യങ്ങളുമായി മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ അഴിമതി കാണിച്ചിട്ടില്ലെന്നും ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞതായി കണ്ടു.
ഇതു ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ അതിര്‍ത്തിതര്‍ക്കമോ പിണക്കമോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് സ്വകാര്യമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇതു ജനങ്ങളുടെ നികുതിപ്പണത്തിന്റെ പ്രശ്നവും അഴിമതിയും ആണെന്നും ചെന്നിത്തല ഇന്നുരാവിലെ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒമ്പത് ചോദ്യങ്ങളും അദ്ദേഹം മന്ത്രിക്ക് നേരേ ഉയര്‍ത്തി.
ചോദ്യം ഒന്ന്.
അഞ്ചു കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അര്‍ഹതയുള്ള അനെര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചത് മന്ത്രി അറിഞ്ഞിരുന്നോ..? ഇതിനു മന്ത്രിയുടെയോ വകുപ്പിന്റെയോ പ്രത്യേകാനുമതി വാങ്ങിയിരുന്നോ..? ഇല്ലെങ്കില്‍ എന്തുകൊണ്ടു നടപടിയെടുത്തില്ല.?
ചോദ്യം രണ്ട്.
240 കോടി രൂപയുടെ ആദ്യത്തെ ടെന്‍ഡര്‍ റദ്ദാക്കിയ വിവരം വകുപ്പിനെ അറിയിച്ചിരുന്നോ..?ആദ്യത്തെ ബിഡ്ഡിങ്ങില് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി സെലക്ട് ചെയ്യപ്പെട്ട കമ്പനി പിന്മാറുന്നുവെന്നു കാണിച്ച് മെയില്‍ അയച്ചുവെന്നാണു സിഇഒ പറയുന്നത്. ഈ മെയില്‍ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടോ?
ചോദ്യം മൂന്ന്.
ഗ്രേഡിംഗ് റേറ്റ് അനുസരിച്ചാണ് കമ്പനികള്‍ക്ക് അനുവദിക്കുന്ന ഓരോ പവര്‍ പ്ളാന്റിന്റെയും പരമാവധി ശേഷി നിശ്ചയിക്കുന്നത് എന്നായിരുന്നു ടെന്‍ഡര്‍ വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് എല്ലാ കമ്പനികള്‍ക്കും എല്ലാ ശേഷിയിലുമുള്ള പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നു?
ചോദ്യം നാല്.
ടെന്‍ഡറില്‍ സമര്‍പ്പിച്ച തുകയേക്കാള്‍ കൂടുതല്‍ തുകയ്ക്കു പല കമ്പനികള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ടെണ്ടര്‍ ഓപ്പണ്‍ ചെയ്ത ശേഷം തിരുത്തിയിട്ടുമുണ്ട്. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് ടെന്‍ഡര്‍ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമല്ലേ…?
ചോദ്യം അഞ്ച്.
സംസ്ഥാനത്ത് സോളാർ പ്ലാന്റുകൾക്ക് അടിസ്ഥാനവില നിശ്ചയിക്കുന്നതിന് 2021 ൽ അനർട്ട് എക്സിക്യൂട്ടിവ് കമ്മിറ്റി എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കാത്തത് എന്തു കൊണ്ട് ?
ചോദ്യം ആറ്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഈ പദ്ധതിക്ക് സബ്സിഡി അഡ്വാന്‍സ് ഇനത്തില്‍ കിട്ടിയ പണത്തില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചു? എത്ര തുക കേന്ദ്രസര്‍ക്കാര്‍ തിരികെ വാങ്ങി..? എന്തു കൊണ്ടാണു കിട്ടിയ പൈസ ചെലവഴിക്കാന്‍ കഴിയാതിരുന്നത്…?
ചോദ്യം ഏഴ്.
ടെന്‍ഡറില്‍ കമ്പനികള്‍ രേഖപ്പെടുത്തിയ നിരക്കുകള്‍ കുറയ്ക്കാന്‍ വേണ്ടി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നു. ഓരോയിനത്തിലും എത്ര വീതം തുക കുറവുവരുത്താന്‍ സാധിച്ചു. വിശദാംശങ്ങള്‍ പുറത്തു വിടാമോ… ?
ചോദ്യം എട്ട്.
അനർട്ടിൽ ഇ ടെന്‍ഡര്‍ ക്രിയേറ്റർ, ഓപ്പണർ ചുമതലകൾ ഉണ്ടായിരിക്കെ രാജിവച്ച് ഇ-വൈയില്‍ ചേര്‍ന്ന താൽക്കാലിക ജീവനക്കാരനെ ടെൻഡറുകൾ സഹായിക്കാനുള്ള ചുമതലകൾ നൽകണമെന്ന് സിഇഒ ആവശ്യപ്പെട്ടിരുന്നോ? അനർട്ടിൽ കഴിഞ്ഞ മൂന്നു വർഷത്തിൽ വിവിധ കൺസൾട്ടൻസികളെ നിയമിക്കാൻ നൽകിയ ഉത്തരവിന്റെയും അവർക്ക് വേണ്ടി ചെലവഴിച്ച തുകയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
ചോദ്യം ഒമ്പത്.
മന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ അനര്‍ട്ടിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കാന്‍ ധൈര്യമുണ്ടോ..? അങ്ങനെയെങ്കില്‍ ഫോറൻസിക് ഓഡിറ്റിങ്ങിന് ഉള്ള ഉത്തരവ് പുറപ്പെടുവിക്കാമോ..?.