അരിക്കൊന്പൻ എന്ന കാട്ടാന ഇടുക്കി മേഖലയിലുണ്ടാക്കിയ പുകിലുകൾ ചില്ലറയല്ല. കടകൾ തകർത്ത് അരിമോഷണമായിരുന്നു ഇഷ്ടന്റെ പ്രധാന ഹോബി. തായ്ലൻഡിൽനിന്നുള്ള ഒരു അരിക്കൊന്പന്റെ വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്.
കടയിൽ കയറി അരി കൊണ്ടുണ്ടാക്കിയ സ്നാക്സ് പായ്ക്കറ്റുകളുമായി മടങ്ങുന്ന കാട്ടാനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. തായ്ലൻഡിലെ ഖാവോ യായ് മേഖലയിലെ ഒരു കൺവീനിയൻസ് സ്റ്റോറിലാണ് ഈ കാട്ടാന കയറിയത്. കടയിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കക്ഷിയുടെ കണ്ണുടക്കിയത് അരികൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വസ്തുക്കളുടെ പായ്ക്കറ്റുകളിൽ. അവിടെനിന്നുതന്നെ വയറുനിറയെ കഴിക്കുകയും ഏതാനും പായ്ക്കറ്റുകൾ തുമ്പിക്കൈയിൽ ശേഖരിച്ച് മടങ്ങുകയുംചെയ്തു.
ആന കടയിലേക്ക് കയറിയത് കണ്ട് ആളുകൾ പരിഭ്രാന്തരാവുകയും കടയ്ക്ക് ചെറിയതോതിലുള്ള തകരാറുകൾ സംഭവിക്കുകയും ചെയ്തെങ്കിലും മറ്റൊരു ഉപദ്രവവും വരുത്താതെയാണ് ആന സ്ഥലംവിട്ടത്. സമീപത്തുള്ള ഖാവോ യായ് ദേശീയോദ്യാനത്തിലെ കാട്ടാനയായ പ്ലായി ബിയാങ് ലെക് ആണ് ഈ ആനയെന്നു പിന്നീട് തിരിച്ചറിഞ്ഞു. @bangkokcommunityhelp എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.