തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍നിന്ന് ആട് വെള്ളം കുടിച്ച സംഭവം സംഘർഷത്തിൽ കലാശിച്ചു. വീടാക്രമിച്ചതിനു പുറമെ ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു. ഉമ്മയുടെയും മകന്റെയും പേരില്‍ തളിപ്പറന്പ് പോലീസ് കേസെടുത്തു.
ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന് റിനാസ് എന്നിവരുടെ പേരിലാണ് കേസ്.കഴിഞ്ഞ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു സംഭവം. പയ്യന്നൂര്‍ കൊക്കാനിശേരി സ്വദേശിയും ഇപ്പോള്‍ പെരുമളാബാദ് ഉപ്പുവളപ്പില് താമസക്കാരനുമായ ചേക്കിന്റകത്ത് സി.എച്ച്. ഇഷാക്കിന്റെ (59) പരാതിയിലാണ് കേസ്.
ഇഷാക്കിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട് ആയിഷ കൊണ്ടു പോകുകയായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിലാണ് വഴക്ക് ആരംഭിച്ചത്.
വഴക്കിനിടയില്‍ വീടിന്റെ ജനല്‍ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത് 2000 രൂപയുടെ നഷ്ടം വരുത്തുകയും കത്തിവീശി മുഖത്തും ചെവിയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇഷാക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.