ഗുരുവായൂർ: ദേവസ്വത്തിന്റെ കൊമ്പൻ ഗോപികണ്ണൻ ചെരിഞ്ഞു. ദേവസ്വം രേഖകൾ പ്രകാരം 51 വയസാണ് പ്രായം. ഒരസുഖവും ഇല്ലാതിരുന്ന ആന ഇന്ന് പുലർച്ചെ 4.10ന് കെട്ടും തറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട്മാസത്തോളമായി മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു.
ഇന്നലെ ആനയ്ക്ക് ഗ്യാസ് കയറിയത് പോലെ വയറിന് ചെറിയ വീർപ്പം കണ്ടിരുന്നതായി ഡോക്ടർ പറഞ്ഞു. എന്നാൽ വൈകുന്നേരത്തോടെ ആന പിണ്ടം ഇട്ടതായി ജീവനക്കാർ പറഞ്ഞു. 2001 സെപ്റ്റംബറിൽ ഗോപു നന്തിലത്ത് ആണ് ആനയെ നടയിരുത്തിയത്. ആസാമിൽനിന്നുള്ള ആനയാണെങ്കിലും സൗമ്യനും ലക്ഷണമൊത്ത കൊമ്പനുമായിരുന്നു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് തുടങ്ങിയ ചടങ്ങുകൾക്ക് മിക്ക ദിവസങ്ങളിലും എഴുന്നള്ളിപ്പ് നടത്തിയിരുന്നത് ഗോപീകണ്ണനായിരുന്നു.
ആനയോട്ടത്തിലെ താരമായിരുന്ന ഗോപികണ്ണൻ ഒന്പതു പ്രാവശ്യമാണ് ആനയോട്ടത്തിൽ ജേതാവായിട്ടുള്ളത്. പിടിയാന നന്ദിനിക്ക് പാദരോഗം പിടിപെട്ട സമയത്ത് ഗുരുവായൂർ ഉത്സവത്തിന്റെ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗോപീകണ്ണനാണ് തിടമ്പേറ്റി ഓട്ടപ്രദക്ഷിണം നടത്തിയിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും തടമ്പേറ്റിയിരുന്നു. ഇക്കാലത്തിനിടയ്ക്ക് ഒരിക്കൽ പോലും അനുസരണക്കേട് കാണിക്കുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. ഗൗരവതരമായ ഒരു അസുഖവും ഇല്ലാതിരുന്ന കൊമ്പൻ ഗോപീകണ്ണന്റെ വേർപാടിന്റെ വേദനയിലാണ് ആനപ്രേമികളും ദേവസ്വം ആനക്കോട്ടയിലെ ജീവനക്കാരും.
ആനയുടെ ജഡം ഇന്ന് കോടനാടെത്തിച്ച് മറവ് ചെയ്യും. ഗോപീകണ്ണന്റെ വിയോഗത്തോടെ ദേവസ്വത്തിന്റെ ആനകളുടെ എണ്ണം 36 ആയി കുറഞ്ഞു.