ലക്നോ: ഉത്തർപ്രദശിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി മുൻ അഡീഷണൽ കമ്മീഷണറുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സിബിഐ കോടതി ഉത്തരവ്. ഡൽഹി, മൊറാദാബാദ്, ലക്നോ തുടങ്ങിയ സ്ഥലങ്ങളിലെ ആദായനികുതി ഓഫീസുകളിൽ ഡെപ്യൂട്ടി കമ്മീഷണർ, ജോയിന്റ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ എന്നിങ്ങനെ വിവിധ പദവികളിൽ സേവനമനുഷ്ഠിക്കുന്നതിനിടെ, 2018 ജനുവരി ഒന്നിനും 2018 ജൂൺ 30നും ഇടയിൽ 7.52 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് സിബിഐ 2022 സെപ്റ്റംബർ 22ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയും കുടുംബാംഗങ്ങളും കോടിക്കണക്കിനു വിലമതിക്കുന്ന 14 സ്ഥാവര സ്വത്തുക്കൾ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഗാസിയാബാദ്, ലക്നോ, ഹർദോയ്, ബരാബങ്കി, ഗോവ എന്നിവിടങ്ങളിലാണ് സ്വത്തുക്കൾ ഉള്ളത്. അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മറ്റൊരു കേസിൽ, 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് അറസ്റ്റിലായ ഡൽഹിയിലെ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ ഏകദേശം 3.5 കിലോ സ്വർണം, 3.5 കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോ വെള്ളി, ഒരു കോടി രൂപ എന്നിവ സിബിഐ കണ്ടെടുത്തു. ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട രേഖകളും വിവിധ ബാങ്കുകളിലെ 25 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലെ കോടികളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.