കൊല്ലം: ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയില്‍ മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ കേസെടുത്തു. ആഷിഖ് ബൈജു കോടതിയില്‍ നല്കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. കെഎസ്യുവിന്റെ രണ്ട് സംസ്ഥാന നേതാക്കള്‍ക്കും ഒരു ജില്ലാ നേതാവിനുമെതിരെയാണ് ഇരവിപുരം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണന്, അരുണ്‍ രാജേന്ദ്രന്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീയെ ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. കെഎസ്യുവിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന്റെ അനന്തരഫലമാണ് പരാതിയും കേസുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികള്‍ ആഷിഖ് ബൈജുവിന്റെ പൊതുജീവിതം കളങ്കപ്പെടുത്തുക, ഭീഷണിപ്പെടുത്തി അന്യായ ധനസമ്പാദനം നടത്തുക എന്നീ ഉദ്ദേശത്തോടുകൂടി കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒമ്പതിന് വാട്സ്ആപ്പ് കോള്‍ ചെയ്ത് പരസ്ത്രീ ബന്ധമുള്ള ആളാണെന്നും പൊതുജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പലപ്രാവശ്യം തിരുവനന്തപുരത്ത് വച്ച് ബലാത്സംഗത്തിന് ഇരയാക്കി എന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് അയച്ചുകൊടുക്കുകയും ചെയ്തു.
പ്രതികള്‍ കൃത്യത്തിന് പരസ്പരം സഹായികളായി പ്രവര്‍ത്തിച്ചുവെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു. കേസില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ ഒന്നും രണ്ടും പ്രതികളും ജില്ലാ പ്രസിഡന്റ് മൂന്നാം പ്രതിയുമാണ്. 308, 351, 225, 61 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല. സംഭവം വിശദമായി അന്വേഷിച്ച് വരികയാണെന്നാണ് ഇരവിപുരം പോലീസ് നൽകുന്ന വിവരം.
ആഷിഖ് ആദ്യം പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അവർ കേസെടുക്കാൻ തയാറായില്ല. തുടർന്നാണ് കോടതിയിൽ ഹർജി നൽകിയത്. അതേ സമയം പരാതി വ്യാജമാണെന്നാണ് പ്രതിസ്ഥാനത്തുള്ള കെഎസ് യു നേതാക്കൾ പറയുന്നത്. മാനനഷ്ടത്തിന് ആഷിഖിനെതിരേ കേസ് കൊടുക്കുമെന്ന് ഇവർ വ്യക്തമാക്കി.