കുര്യൻ കുമരകം
കുമരകം: വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിനായി പ്രതീക്ഷയോടെ കുമരകം കാത്തിരിക്കുന്നു. കുമരകത്തെത്താൻ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ കൂടുതൽ താല്പര്യപ്പെടുന്നതായി ടൂർ ഏജന്റുമാർ പറയുന്നു.
വിനോദ സഞ്ചാരികൾക്ക് മികച്ച നിലവാരമുള്ള ഭക്ഷണവും പാർപ്പിടവും നൽകാൻ കുമരകം കവണാറ്റിൻകരയിലുള്ള ഏക പൊതുമേഖലാ സ്ഥാപനമായ കെടിഡിസി വാട്ടർ സ്കേപ്സ് ഒരുങ്ങിക്കഴിഞ്ഞു.
സ്വകാര്യ റിസോർട്ടുകളേക്കാൾ മെച്ചപ്പെട്ട താമസവും ഭക്ഷണവും മിതമായ നിരക്കിൽ ഒരുക്കാൻ 2017-ൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണിവിടെ. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിക്കാൻ സാധിച്ചില്ല. പ്രാദേശിക തൊഴിൽ തർക്കങ്ങളും കരാറുകാരന്റെ അലംഭാവവുമാണ് നിർമാണം പൂർത്തീകരിക്കാൻ ഏറെ വൈകിയത്്.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇപ്പോൾ ജോലികൾ തടസമില്ലാതെ നടക്കുകയാണ്. കോവിഡ് ഭീതിയകന്ന് വിനോദസഞ്ചാര മേഖല പുതു വർഷാരംഭത്തോടെ വീണ്ടും പ്രവർത്തനസജ്ജമാകുന്പോൾ കുമരകം കെടിഡിസി വാട്ടർ സ്കേപ്സും വിനോദ സഞ്ചാരികൾക്കായി തുറക്കാനുള്ള ശ്രമത്തിതിലാണ് അധികൃതർ.
2017 ഏപ്രിൽ 15നാണ് കെടിഡിസി നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചത്. നിർമാണ കരാർ നൽകിയത് രണ്ട് സ്ഥാപനങ്ങൾക്കായിരുന്നു.
40 കോട്ടേജുകളുടെ നിർമാണ കരാർ ജയ്ഹിന്ദ് ബിൽഡേഴ്സിനും മറ്റു ജോലികൾ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോണ്‍ട്രാക്ട് സൊസൈെറ്റിക്കുമാണ് നൽകിയത്.
ജയ്ഹിന്ദ് ബിൽഡേഴ്സ് കരാർ അനുസരിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും തൃശൂർ ഡിസ്ട്രിക്ട് ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി കരാർ പ്രകാരം നിർമാണം നടത്താതിരുന്നതിനാൽ അവരെ ഒഴിവാക്കി 2019 സെപ്റ്റംബറിൽ പാലാ സ്വദേശിയായ ലാലുമോൻ ചന്ദ്രന് കോണ്ട്രാക്റ്റ് നൽകി.
പ്രദേശിക തൊഴിലാളി സംഘടനയുടെ ഇടപെടൽ നിർമാണ പ്രവർനങ്ങൾക്ക് വീണ്ടും തടസമായി. ഹൈക്കോടതി ഉത്തരവിനു ശേഷമാണ് ജേലികൾ തടസമില്ലാതെ നടത്താനായത്.
റിസപ്ഷൻ, കിച്ചണ്‍ റസ്റ്ററന്റ്, കോണ്‍ഫറൻസ് ഹാൾ, ലാൻഡ് സ്കേപ്പ്, സ്വിമ്മിംഗ് പൂൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, ഫയർ ലൈൻ, വൈദ്യുതീകരണം, റോഡുകൾ, ആധുനിക ശിതീകരണ പ്ലാന്റ് തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ഡിസംബറിൽ പണി പൂർത്തിയാക്കി ജനുവരിയിൽ പ്രവർത്തനം പുനരാരംഭിക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ മാനേജർ അരുണ്‍ പീതാംബരൻ രാഷ്്ട്രദീപികയോടു പറഞ്ഞു.