ഹൈദരാബാദ്: ഇറാനിലെ ആണവനിലയങ്ങൾക്കുമേൽ അമേരിക്ക കനത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, ട്രംപിന് നൊബേൽ നൽകാനുളള പാക്കിസ്ഥാൻ ശിപാർശയെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇറാനിൽ ബോംബിടാനാണോ അസിം മുനീർ, ട്രംപിനെ പോയി കണ്ടതെന്ന് ചോദിച്ച ഒവൈസി ഇനിയും ട്രംപിന് നൊബേൽ നൽകണമോയെന്ന് പാക്കിസ്ഥാനികളോട് ചോദിക്കണമെന്നും പരിഹസിച്ചു.
ഇറാഖിലും ലിബിയയിലും അമേരിക്ക ഇതേ നയമാണു പ്രയോഗിച്ചതെന്നും എന്നാൽ അവിടങ്ങളിൽ നിന്ന് അവർക്ക് ഒന്നും ലഭിച്ചില്ലെന്നും ഒവൈസി പറഞ്ഞു. യുഎസിന്റെ ആക്രമണം നെതന്യാഹുവിനെ സഹായിക്കാൻ മാത്രമാണ്. ഗാസയിലെ ജനങ്ങളുടെ വംശഹത്യ ട്രംപിന് ഒരു വിഷയമേ അല്ല.
നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാനും രംഗത്തെത്തി. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് പാക്കിസ്ഥാന് പറഞ്ഞത്. മേഖലയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.