ദമാസ്കസ്: സിറിയ തലസ്ഥാനമായ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവഗുരുതരമാണ്. ഡമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഞായറാഴ്ചയായതിനാൽതന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ട് നിന്നവർക്കുനേരെ ആദ്യം വെടിയുതിർത്ത ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഇസ് ലാമിക് സ്റ്റേറ്റ് ആണെന്നു സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഇസ്ലാമിക ഭരണത്തിന് കീഴിലുളള സിറിയയില്‍ നിലവിലുള്ള പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ സ്ഫോടനമുണ്ടായിരിക്കുന്നത്. രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പര്‍ സെല്‍ സാന്നിധ്യമുണ്ടെന്ന ആശങ്കകള്‍ ഇതോടെ ഉയര്‍ന്നിട്ടുണ്ട്.