ഒസ്ട്രാവ (ചെക് റിപ്പബ്ലിക്): ജമൈക്കയുടെ ഇതിഹാസ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ ഓർമിപ്പിച്ച് ട്രാക്കിൽ കുതിച്ച് വിസ്മയമായി കൗമാരക്കാരൻ ഓസ്ട്രേലിയയുടെ ഗൗട്ട് ഗൗട്ട്. ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്പെക്ക് മീറ്റിൽ 20.2 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി സ്വർണം നേടിയ ഗൗട്ടിനെ ബോൾട്ടിന്റെ പ്രകടനവുമായാണ് പാശ്ചാത്യമാധ്യമങ്ങൾ താരതമ്യംചെയ്തത്.
ഓസ്ട്രേലിയയിലെ സീനിയർ സ്കൂൾ വിദ്യാർഥിയായ 17കാരന് യൂറോപ്യൻ മണ്ണിലെ ആദ്യവിജയമാണിത്. അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിൽ ലോകത്തെ ഏറ്റവും മികച്ച ഏഴു സമയങ്ങളിലൊന്ന് ഗൗട്ടിന്റെ പേരിലാണ്. ആ പട്ടികയിലെ മറ്റൊരാൾ ബോൾട്ടാണ്.
ദക്ഷിണസുഡാനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ദന്പതിമാരുടെ മകനാണ് ഗൗട്ട്. പതിനാറാം വയസിൽ, ദേശീയ സ്കൂൾ ചാന്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ ഓടി അരനൂറ്റാണ്ട് പഴക്കമുള്ള ഓസ്ട്രേലിയൻ ദേശീയ റിക്കാർഡ് ഗൗട്ട് തിരുത്തിയിരുന്നു.