മാന്നാർ: 15 വർഷം മുൻപ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത് കഴിഞ്ഞവർഷം ജൂലൈയിലാണ്. കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞവർഷം ജൂലൈയിലെ ഒരു പ്രഭാതത്തിൽ ചെന്നിത്തല ഗ്രാമം ഉണർന്നത് ഞെട്ടിക്കുന്ന കൊലപാതകവാർത്ത കേട്ടാണ്. എങ്ങും പോലീസിന്റെ സന്നാഹങ്ങൾ. 15 വർഷം മുൻപ് ചെന്നിത്തലയിൽ ഒരു യുവതിയുടെ തിരോധാനം നടന്നിരുന്നു.
ഇത് കൊലപാതകമായിരുന്നുവെന്ന വാർത്തയാണ് ഗ്രാമത്തെ വിളിച്ചുണർത്തിയത്. ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ ഭർത്താവ് ചെന്നിത്തല കണ്ണംപള്ളിൽ അനിൽകുമാർ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൂടിയെന്ന വാർത്തയാണ് പരന്നത്. അനിൽകുമാർ വിദേശത്തായിരുന്ന സമയത്ത് കല മറ്റൊരാളുമായി അടുപ്പത്തിലാകുകയും ഇവർ അയാളോടൊപ്പം നാടുവിട്ടു പോയതായിട്ടുമാണ് അന്ന് നാട്ടിൽ പരന്ന കഥ. നാട്ടുകാർ അത് വിശ്വസിക്കുകയും അനിൽ പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് വിദേശത്ത് ജോലിക്കായി പോയി. കലയെ എല്ലാവരും മറക്കുകയും ചെയ്തു. ഈ അവസരത്തിലാണ് കഴിഞ്ഞ വർഷം ജൂലൈയിൽ പോലീസ് പുതിയ അന്വേഷണവുമായി എത്തിയത്.
കാണാതായ കലയെ 15 വർഷത്തിനു മുമ്പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയിട്ടതായിട്ടാണ് പോലീസ് കണ്ടെത്തിയത്. സംഭവറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ അനിലിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ടാങ്ക് പൊളിച്ച് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തി.
തെളിവുകൾ തേടി പോലീസ്
മാന്നാറിലെ കൊലപാതകത്തിൽ തെളിവുകൾ ശേഖരിക്കുന്നതിന് പോലീസിന് ഏറെ വെല്ലുവിളി നേരിടേണ്ടിവന്നു. 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടി എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സെപ്റ്റിക് ടാങ്കിൽനിന്ന് ഒരു ലോക്കറ്റും അസ്ഥിഎന്നു കരുതാവുന്ന ചെറിയ കഷണങ്ങളും മുടിനാരിഴയും തലയിലിടുന്ന ക്ലിപ്പും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കുമാണ് ലഭിച്ചത്. ഇവയുടെ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറൻസിക് ലാബിന് കൈമാറി.
മനുഷ്യശരീരത്തിന്റെ ഏതെങ്കിലും ഭാഗമോ മറ്റോ ആണോയെന്നത് മാത്രമായിരുന്നു പോലീസിനുവേണ്ടിയിരുന്നത്. അസ്ഥിക്കഷണങ്ങളെന്ന് സംശയിക്കുന്നവയിൽനിന്നോ മുടിനാരിഴയിൽനിന്നോ ഡിഎൻഎ സാമ്പിളുകൾ ലഭിച്ചാൽ മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അസ്ഥികളിൽ മജ്ജയുടെ അംശം ഒട്ടുമില്ലെങ്കിൽ ഡിഎൻഎ ശേഖരണം ബുദ്ധിമുട്ടാകുമെന്നും തലയോട്ടിയുൾപ്പെടെ കിട്ടാത്തതിനാൽ മരണകാരണമായ പരിക്കുകളോ ആഘാതമോ തിരിച്ചറിയാനും പ്രയാസമാണന്നും അന്നേ പറഞ്ഞിരുന്നു.
സെപ്റ്റിക് ടാങ്കിൽ അമിത അളവിൽ വീര്യം കൂടിയ രാസവസ്തു ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ടാങ്ക് തുറന്നു പരിശോധിക്കാൻ പോലീസിനെ സഹായിച്ച തിരുവല്ല സ്വദേശിയായ സോമൻ പറഞ്ഞിരുന്നു. എന്നാൽ, ഫോറൻസിക് ലാബ് പരിശോധനാ ഫലത്തിൽ ഒന്നും കണ്ടത്താൻ കഴിഞ്ഞില്ല. കേസിൽ സാഹചര്യത്തെളിവുകളാണ് പോലീസിന് ആകെയുണ്ടായിരുന്ന പിടിവള്ളി.
ഭർത്താവ് അനിലിന്റെ മൊഴിയും നിർണായകമാണ്. ഇയാൾ കുറ്റസമ്മതം നടത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. അനിലിനെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചാൽ മാത്രമേ ഇത് സാധ്യമാകൂകയുള്ളു. ഒരുവർഷം കഴിഞ്ഞിട്ടും നാട്ടിൽ കൊണ്ടുവരാൻ സാധിച്ചുമില്ല. 2008-2009 കാലയളവിലാണ് ഇവരെ കാണാതായതായി പ്രചരിച്ചത്.
ഊമക്കത്തിൽ അന്വേഷണം
15 വർഷം മുൻപ് യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ മൂടിയ സംഭവത്തിന് വഴിത്തിരിവായത് ഒരു ഊമക്കത്ത്. അമ്പലപ്പുഴ പോലീസിനാണ് ഊമക്കത്ത് ലഭിക്കുന്നത്. 15 വർഷം മുൻപ് ചെന്നിത്തലയിൽനിന്നു മുങ്ങിയതായി പറയപ്പെടുന്ന കലയെ കൊലപ്പെടുത്തിയതാണന്നും മൃതദേഹം ഭർത്താവിന്റെ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നുമായിരുന്നു ഊമക്കത്തിന്റെ ഉള്ളടക്കം.
കൂടാതെ കത്തിൽ ഒരു കാര്യം കൂടി സൂചിപ്പിച്ചിരുന്നു. മറ്റൊരു കേസിൽ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലുള്ള ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളി ഭാഗം പ്രമോദിന് സംഭവത്തിൽ പങ്കുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഈ ഊമക്കത്ത് ആലപ്പുഴ പോലീസ് മേധാവിക്ക് കൈമാറുകയും തുടർന്ന് അന്വേഷത്തിന് അമ്പലപ്പുഴ പോലീസിന് നിർദേശം നൽകുകയുമായിരുന്നു.
പ്രമോദിനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഊമക്കത്തിലെ വിവരങ്ങൾ ശരിയാണെന്ന് പോലീസിനു മനസിലായത്. തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഓരാഴ്ചയോളം ഇരമത്തൂരിലും പരിസര പ്രദേശങ്ങളിലും അമ്പലപ്പുഴ പോലീസ് രഹസ്യമായ അന്വേഷണം നടത്തി. പ്രദേശത്തെ ജനപ്രതിനിധികളുമായും മറ്റും വിവരങ്ങൾ ചോദിച്ചറിയകയും ചെയ്തിരുന്നു. മാന്നാർ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു രഹസ്യ അന്വേഷണം. ഇതിനൊടുവിലാണ് മറ്റ് പ്രതികളെ കൂടി വലയിലാക്കി അറസ്റ്റ് ചെയ്തത്.
നാലുപേർ അറസ്റ്റിൽ
ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45), സുരേഷ് എന്നിവരെ ചോദ്യം ചെയ്തതിലാണ് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയതായി പറഞ്ഞത്.
ഇതിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കുകയും മറ്റ് മൂന്നു പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിടുകയും ചെയ്തു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് പ്രതികൾ.
കലയെ കൊലപ്പെടുത്തിയതായി അനില്‍കുമാര്‍ അറിയിച്ചതായി മുഖ്യസാക്ഷി സുരേഷ് പറഞ്ഞിരുന്നു.
അനില്‍ വിളിച്ചതനുസരിച്ചു വലിയപെരുമ്പഴ പാലത്തില്‍ എത്തിയെന്നും പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടുവെന്നും ഇവർ പറഞ്ഞിരുന്നു. അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും മറവുചെയ്യാന്‍ സഹയിക്കണമെന്നും അനിൽ പറഞ്ഞുവത്രേ. അന്നത്തെ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ടാണ് കേസ് അന്വേഷിച്ചത്.
കേസന്വേഷണത്തിനായി 21 അംഗ പോലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു. മൃതദേഹം കണ്ടതായി പറയപ്പെടുന്ന മാരുതി കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവം നടക്കുമ്പോൾ അനിൽ വാടകയ്ക്കെടുത്തതായിരുന്നു കാർ. കൊല്ലത്തുനിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.
കലയും അനിലും എവിടെ?
കൊന്നു കുഴിച്ചുമൂടിയെന്ന് കരുതുന്ന കലയുടെ മൃതദേഹാവശിഷ്ടം കണ്ടെത്താനാകാഞ്ഞത് തുടരന്വേഷണത്തെ ബാധിച്ചു. സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹം അനിൽ മറ്റെവിടെയെങ്കിലും മാറ്റിക്കാണുമെന്നാണ് പോലീസ് നിഗമനം.
അതേക്കുറിച്ച് പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്ക് അറിവില്ല. കൊലപാതകം സംബന്ധിച്ചും മറവ് ചെയ്തതും അറിയാവുന്നത് ഭർത്താവ് അനിലിനാണ്. അനിൽ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. ഇയാളെ നാട്ടിൽ വരുത്താൻ പോലീസ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒരു വർഷമായിട്ടും നടന്നില്ല. ഇപ്പോൾ പോലീസ് കല കൊലപാതകം മറന്നമട്ടാണ്.
ഡൊമിനിക് ജോസഫ്