തിരുവനന്തപുരം: വിവാദങ്ങളിൽ സഹപ്രവർത്തകർക്കെതിരേ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. മുപ്പതിലേറെ വർഷമായി കാണുന്നവരാണ്, അവർ പിന്നിൽനിന്ന് കുത്തുമെന്ന് വിചാരിച്ചില്ല. എന്തിനാണ് അവർ എന്നോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു. അവസ്ഥ മനസിലാക്കാതെ കൂടുതൽ സമ്മർദ്ദത്തിലാക്കി, തെറ്റായ റിപ്പോർട്ട് മുകളിലേക്ക് കൊടുത്തു. അത് ചെയ്യാൻ പാടില്ലായിരുന്നു. കീഴുദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അവർക്ക് എന്നോട് കാര്യങ്ങൾ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ. വിശദീകരണം തേടിയ ശേഷം മാത്രം കാര്യങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നുവെന്നും നീതികേടുണ്ടായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ മനസിലാക്കേണ്ട എന്റെ അതേ ഉത്തരവാദിത്തം ഉള്ളവർ തന്നെ എന്നെ ശത്രുവായി കണ്ടു. അവർക്കുവേണ്ടികൂടിയാണ് ഞാൻ ഇതെല്ലാം പറഞ്ഞത്. അതുപോലും അവർ മനസിലാക്കിയില്ല എന്നത് ബുദ്ധിമുട്ടുണ്ടാക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. അവരുമായി സഹകരിച്ചാണ് ഇനിയും ജോലി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ചില സഹപ്രവർത്തകർ കുടുക്കാൻ നോക്കിയെന്ന് ഡോ. ഹാരിസ് കെജിഎംസിടിഎ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. വെള്ളിത്തുട്ടുകൾക്കായി മരണത്തിലേക്ക് തള്ളിവിടാൻ ശ്രമിച്ചെന്നും അവർക്ക് കാലം മാപ്പു നൽകട്ടേയെന്നുമാണ് അദ്ദേഹം കുറിച്ചത്.