ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനയ്ക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ന്യൂഡൽഹി സന്ദർശിച്ചതിന് പിന്നാലെയാണ് നിര്‍ണായ തീരുമാനം.
ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രാവിസ, ബിസിനസ് വിസ, മാധ്യമപ്രവർത്തകർക്കുള്ള വിസ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും തീരുമാനമായി. ഇന്ത്യയിൽനിന്ന് ടിബറ്റിലെ കൈലാസ പർവതത്തിലേക്കും മാനസരോവർ തടാകത്തിലേക്കുമുള്ള തീർഥാടനം 2026ൽ പുനരാരംഭിക്കാനും വികസിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
അതിർത്തിയിലെ മൂന്ന് വ്യാപാര കേന്ദ്രങ്ങളായ ലിപുലേഖ് ചുരം, ഷിപ്കി ലാ ചുരം, നാഥു ലാ ചുരം എന്നിവ തുറക്കും. അതിർത്തി പ്രശ്നങ്ങളിൽ മൂന്ന് പുതിയ സംവിധാനങ്ങൾ സ്ഥാപിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. അതിർത്തി മാനേജ്മെന്റിനും സംഘർഷം കുറയ്ക്കുന്നതിനുമായി നിലവിലുള്ള നയതന്ത്ര, സൈനിക ചാനലുകൾ ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.