ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് പങ്കെടുത്തേക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ പിഴ തീരുവ ചുമത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം.
ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇടംപിടിച്ചിരുന്നു. എന്നാല്‍ പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുഎന്‍ പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് നടക്കുക. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുക. രണ്ടാം തവണ യുഎസ് പ്രസിഡന്റായശേഷം യുഎന്‍ സമ്മേളനത്തില്‍ ട്രംപിന്റെ ആദ്യ പ്രസംഗമായിരിക്കുമിത്.
ഇസ്രായേല്‍, ചൈന, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാര് സെപ്റ്റംബര്‍ 26ന് യുഎന്‍ പൊതുസഭയിലെ പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യും. പ്രാസംഗികരുടെ മുന്‍ താത്കാലിക പട്ടിക പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 26ന് പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു.