തൃശൂർ: പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ സംഭാഷണങ്ങളും രേഖകളും ചോരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് സിപിഎം.കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടേതായി പുറത്തുവന്ന ഫോണ് സംഭാഷണങ്ങളും രേഖകളുമെല്ലാം തൃശൂരിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന മുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നിയന്ത്രണകടിഞ്ഞാണ് മുറുക്കുന്നത്.
എ.സി.മൊയ്തീൻ, എം.കെ.കണ്ണൻ തുടങ്ങിയ നേതാക്കൾക്കെതിരേ ഡിവൈഎഫ്ഐ നേതാവ് തുറന്നടിച്ച സാഹചര്യം അതീവ ഗൗരവത്തോടെ കാണണമെന്നും ഇത് നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും പരക്കെ അഭിപ്രായമുയർന്നിട്ടുണ്ട്.ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി വി.പി.ശരത്പ്രസാദിന്റേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ ചോർച്ച പാർട്ടി അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ ശരത്തിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ. അഞ്ചുവർഷം മുൻപുള്ള സംഭാഷണമാണിതെന്നാണ് ശരത് സമ്മതിച്ചതോടെ സംഭാഷണം കെട്ടിച്ചമച്ചതല്ല എന്ന് വ്യക്തമായിട്ടുണ്ട്. ഡിവൈഎഫ്ഐയിലെ ശക്തമായ വിഭാഗീയതയാണ് ഇപ്പോഴത്തെ സംഭാഷണചോർച്ചയ്ക്കു പിന്നിലെന്നും സൂചനകളുണ്ട്.
ഫോണിലൂടെയുള്ള പാർട്ടി സംഭാഷണങ്ങൾ പരമാവധി കുറയ്ക്കാനും അതുമിതും വിളിച്ചുപറഞ്ഞാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ അണികളല്ല നേതാക്കൾ തന്നെയാണ് ഇത്തരം സംഭാഷണങ്ങൾക്കു പിന്നിലെന്ന് പ്രവർത്തകർ പറയുന്പോൾ സിപിഎമ്മിന് ഉത്തരം മുട്ടുകയാണ്. സിപിഎമ്മിനെയും യുവജനസംഘടനയേയും വെട്ടിലാക്കുന്ന സംഭാഷണങ്ങൾ പുറത്തുവന്നത് ഒതുക്കിതീർക്കാനും ആളിക്കത്തുന്ന വിവാദം തണുപ്പിക്കാനും സിപിഎമ്മിന് ഏറെ പാടുപെടേണ്ടി വരും.
ശരത്തിന് ഇന്ന് നോട്ടീസ് നൽകും
തൃശൂർ: സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കെതിരെയുള്ള ഫോണ് സംഭാഷണവിവാദത്തിൽ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ശരത് പ്രസാദിന് ഇന്ന് സിപിഎം നോട്ടീസ് നൽകും. ശബ്ദ സന്ദേശത്തിലെ ആരോപണങ്ങൾ സംബന്ധിച്ച് മൂന്നു ദിവസത്തിനകം ശരത്തിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെടും. വിശദീകരണം എഴുതി നൽകണമെന്നാണ് നിർദ്ദേശം. ശരത്തിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ.