ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചു. വ്യാപകമായി മറ്റു സംസ്ഥാനങ്ങളില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാന കണ്ണികളാണ് പിടിയിലായത്.ഇവര്‍ നമ്പര്‍ ട്രാക്ക് ചെയ്യാതിരിക്കാനായി നൂതനമാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്.
വില്പനക്കാര് നാട്ടിലുള്ള എജന്റ് മുഖാന്തരം ആവശ്യക്കാരെ കണ്ടെത്തി ‘ഡ്രോപ്പ്’ സിസ്റ്റം ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. വെർച്വൽ നമ്പറുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇടപാടുകള്‍ നടത്തിവന്നിരുന്നത്. അതിനാല്‍ പ്രധാന കണ്ണികള്‍ പിടിക്കപ്പെടുന്നത് അപൂര്‍വമായാണ്. ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് പിടിക്കുന്നത്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി റിനാസ്, തൃശൂര്‍ ജില്ലക്കാരനായ അനന്തു, എറണാകുളം ജില്ലയിലുള്ള അപ്പു എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 2.2 കിലോ ഗ്രാം കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, 4 ഗ്രാം മെത്താംഫിറ്റമിൻ, 334 എണ്ണം എംജിഎംഎ പില്ലുകളും കണ്ടെത്തി. 63,500 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ആറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ഷിബു പി. ബെഞ്ചമിൻ, സി.വി. വേണു, ഇ.കെ. അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, അരുൺ എ.പി, വിപിൻ വി.ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ്.എ.ജെ എന്നിവരും ഉണ്ടായിരുന്നു.

