ശ്രീനഗർ: നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ. ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ കാഷ്മീരിലേക്ക് കടക്കാന്‍ സഹായിച്ച ആരിഫ് (20) ആണ് പിടിയിലായത്.
ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം പറഞ്ഞു. നിയന്ത്രണരേഖയിൽ സംശയാസ്പദമായി കണ്ട നാലു യുവാക്കൾക്കു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റ ഭീകരർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടെന്നും സൈനിക വക്താവ് പറഞ്ഞു. ആരിഫിൽ നിന്ന് 20,000 പാക്കിസ്ഥാൻ രൂപയും മൊബൈല്‍ഫോണും പിടിച്ചെടുത്തു.
ഇയാള്‍ക്ക് പ്രദേശത്തക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്നും നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധിനിവേശ കാഷ്മീരിലാണ് ഇയാൾ താമസിക്കുന്നതെന്നും സൈന്യവക്താവ് പറഞ്ഞു.
ഭീകരവാദികള്‍ക്കും പാക് സൈന്യത്തിനും വേണ്ടി നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കാറുണ്ടെന്ന് ആരിഫ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.