വാഷിംഗ്ടൺ: ഇറാന് ആണവായുധം നിര്മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഉത്തരവിട്ടാല് രണ്ടാഴ്ചയ്ക്കുള്ളിൽ അത് സാധ്യമാകുമെന്നും അമേരിക്ക. ഇറാന്റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കണോ വേണ്ടയോ എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
“ഒരു ആണവായുധം നിർമിക്കാൻ ഇറാന് ആവശ്യമായതെല്ലാമുണ്ട്. അവർക്ക് വേണ്ടത് പരമോന്നത നേതാവിന്റെ തീരുമാനം മാത്രമാണ്’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗിനിടെ പറഞ്ഞു. ഇത് ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണിയാണ്. ഇറാനുമായുള്ള നയതന്ത്ര പരിഹാരത്തിന് വാതിൽ തുറന്നിട്ടുണ്ടെങ്കിലും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ പ്രധാന മുൻഗണന.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം നിരോധിക്കുകയും ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്ന വിധത്തിലുള്ള കരാറുകളാണ് വേണ്ടതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ഇസ്രയേൽ-ഇറാൻ സംഘർഷത്തെച്ചൊല്ലി വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം.
അതിനിടെ, മധ്യ ഇസ്രയേലിൽ ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. എന്നാൽ, ആളപായമൊന്നുമുണ്ടായില്ല. വിശാലമായ ഒരു പ്രദേശത്ത് നിരവധി ചെറിയ സ്ഫോടകവസ്തുക്കൾ വിതറാൻ ക്ലസ്റ്റർ ബോംബുകൾക്ക് കഴിയും. അവയിൽ പലതും ഉടനടി പൊട്ടിത്തെറിക്കില്ല. പിന്നീട് പെട്ടിത്തെറിച്ച് ജനങ്ങൾക്കു ദീർഘകാല അപകടങ്ങൾ സൃഷ്ടിക്കും. ഇതുസംബന്ധിച്ച് ഇസ്രയേൽ സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി.