ഇരിങ്ങാലക്കുട; അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാറിനെ തിര ഞ്ഞ് പോലീസ്.
കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയയാളാണ് പ്രതി പ്രേംകുമാറെന്നു പോലീസ് പറയുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണു രേഖയ്ക്കൊപ്പം താമസമാക്കിയത്. 2019 സെപ്റ്റംബര്‍ 20 നായിരുന്നു പ്രേംകുമാര്‍ ആദ്യ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യയെ(48) കൊലപ്പെടുത്തിയത്.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ പരിചയത്തിലായ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സഹപാഠി തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി (39)യുമായി ഇയാള്‍ പ്രണയത്തിലാകുകയും പിന്നീട് ഇവരെ വിവാഹം കഴിക്കാന്‍ വിദ്യയെ കൊന്ന് മൃതദേഹം തിരുനെല്‍വേലിയിലെ കുറ്റിക്കാട്ടില്‍ തള്ളുകയുമായിരുന്നു.
2019 ഡിസംബര്‍ ആറിന് ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് ‘വിദ്യയെ കാണാതായതല്ലെന്നും താന്‍ കൊന്നതാണെന്നും’ വാട്സ്ആപ്പ് സന്ദേശം അയച്ചു. പോലീസിനു മുന്നില്‍ ഇയാള്‍ കീഴടങ്ങാതെ വന്നപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്ന് നാലാഞ്ചിറയിലെ ഓര്‍ഫനേജില്‍ വച്ച് പ്രേംകുമാറിനെയും കാമുകി സുനിതയെയും കസ്റ്റഡിയിലെടുത്തത്.
കാമുകിക്കൊപ്പം താമസിക്കാനാണ് ഭാര്യയെ കൊന്നതെന്ന് പ്രേംകുമാര്‍ മൊഴി നല്കി. എന്നാല്‍ മക്കളുടെ സംരക്ഷണയെക്കുറിച്ചുള്ള തര്‍ക്കം വന്നു. ഇതിനിടിയല്‍ സുനിത ഹൈദരാബാദിലുള്ള ഭര്‍ത്താവിന്റെയും മൂന്നു മക്കളുടെയും അടുത്തേക്ക് പോകുമെന്ന വിശ്വാസത്തില്‍ കുറ്റം സുനിതയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ.
ബംഗളുരുവില്‍നിന്ന് ബഹറ്നിലേക്ക് പോകാനുള്ള ടിക്കറ്റ് അന്ന് ഇയാള്‍ എടുത്തിരുന്നു. ഡിസംബര്‍ 11 ന് ഇയാളുടെയും സുനിതയുടെയും അറസ്റ്റിനുശേഷം തിരുനെല്‍വേലിയില്‍നിന്ന് വിദ്യയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.