ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു കജോള്‍. നടന് അജയ് ദേവ്ഗണുമായുള്ള വിവാഹത്തോടെ കജോള്‍ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു.നൈസയെന്നും യുഗ് എന്നും പേരുള്ള രണ്ട് മക്കളാണു താരദമ്പതിമാര്‍ക്കുള്ളത്. മക്കളെ വളര്‍ത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ചും താര പുത്രിയായതിനാല്‍ നൈസയുടെ സ്വകാര്യ ജീവിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് കജോള്‍ ഇപ്പോൾ.
സ്വിറ്റ്സര്‍ലന്‍ഡില്‍ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകള്‍ക്ക് ഇന്ത്യയിലെ പൊതുകാഴ്ച്ചപ്പാടുകള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അഭിമുഖത്തില്‍ കജോള്‍ പറയുന്നു. അവള് വ്യത്യസ്തമായൊരു ലോകം കണ്ടിട്ടുണ്ട്. അവള് ഇന്ത്യയിലേക്ക് വന്നാല്‍ ഇത് സ്വിറ്റ്സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണെന്ന് അവളെ ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ല. വസ്ത്രത്തെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചും ശ്രദ്ധിക്കണമെന്ന് അവളോട് പറയും.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അനീതിയായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് എന്റെ 14 വയസുള്ള മകന് യുഗ് തികച്ചും വ്യത്യസ്തമായാണ് പരിഗണിക്കപ്പെടുന്നത്. ജിമ്മിലേക്ക് പോകുകയാണെങ്കിലും അല്ലെങ്കിലും അവന് ഒരു ടീ-ഷര്‍ട്ടും ഷോര്‍ട്ട്സും ഇടുന്നു, രണ്ടാമതൊന്ന് ചിന്തിക്കുന്നില്ല. പ്രകടമായ ലിംഗപരമായ വ്യത്യാസം ഇവിടെയുണ്ട്. സമൂഹത്തെ ഒറ്റ രാത്രികൊണ്ട് നമുക്ക് മാറ്റാന്‍ കഴിയില്ല.
ആളുകള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനേയും മാറ്റാനാകില്ല. റോമില്‍ ആയിരിക്കുമ്പോള്‍ റോമക്കാരെപ്പോലെ ജീവിക്കുക. നിങ്ങള്‍ എവിടെയാണോ അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടുക എന്നതാണ് മകള്‍ക്ക് കൊടുത്ത ഉപദേശം.നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ അത് ചെയ്യണമെന്നും അവളോട് പറഞ്ഞു.
സെലബ്രിറ്റിയുടെ മകള്‍ ആയതിനാല്‍തന്നെ നൈസ പാപ്പരാസികളുടെ ശല്ല്യം നേരിടുന്നുണ്ട്. കൂട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങാനോ ഒരു സിനിമയ്ക്ക് പോകാനോ മകള്‍ക്ക് പറ്റുന്നില്ല. അവളുടെ കൂടെ എപ്പോഴും സുരക്ഷാ ജീവനക്കാരെ പറഞ്ഞയക്കും.14, 15 വയസുള്ളപ്പോള്‍ മുതല്‍ പാപ്പരാസികള്‍ നൈസയുടെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതാണ്.
അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. 18 വയസാകുന്നത് വരെ അവര്‍ കുട്ടികളാണ്. സിനിമാ മേഖല അവര്‍ തെരഞ്ഞെടുക്കുന്നില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് എന്തിനാണ്. അവരുടെ മാതാപിതാക്കളല്ലേ സെലബ്രിറ്റികള്‍. ആ ഒരു സ്വാതന്ത്ര്യം സെലബ്രിറ്റികളുടെ മക്കള്‍ക്ക് കൊടുക്കണം- കജോള്‍ പറഞ്ഞു.