അഗളി (പാലക്കാട്): അട്ടപ്പാടി ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലനാണ് (70) ഇന്നു രാവിലെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശത്തായിരുന്നു കാട്ടാനക്കൂട്ടം മല്ലനെ ആക്രമിച്ചത്. നാൽക്കാലികളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെടുകയായിരുന്നു. കാട്ടാന എടുത്തെറിഞ്ഞതിനെതുടർന്നു മല്ലന്റെ നട്ടെല്ലിനും വാരിയെല്ലുകൾക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
സ്ഥലത്ത് കാട്ടാനനിരീക്ഷണത്തിനെത്തിയിരുന്ന പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു മല്ലനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
മല്ലനും ഭാര്യ വസന്തയും ഏതാനും ആഴ്ചകളായി ചീരക്കടവ് നെച്ചിക്കോണം പ്രദേശത്തായിരുന്നു താമസം. പ്രദേശത്ത് ആഴ്ചകളായി കാട്ടാനശല്യമുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.