മുണ്ടക്കയം: കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ച് മുണ്ടക്കയം പഞ്ചായത്തും. മുണ്ടക്കയം ടൗണിന്റെ രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ പൈങ്ങന, മൂന്നാംമൈൽ ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവു സംഭവമായിരുന്നു.
മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടം മനുഷ്യജീവനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ചത്.
വണ്ടൻ സ്വദേശിയായ സജോ വർഗീസിന്റെ നേതൃത്വത്തിൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനിടെയാണ് ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുവാൻ സാധിച്ചത്. വാർഡ് മെംബർ സൂസമ്മ മാത്യുവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വരും ദിവസങ്ങളിലും മേഖലയിലെ കാട്ടുപന്നികളെ പിടികൂടുന്നതിനുള്ള നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു. സജോയുടെ നേതൃത്വത്തിൽ 14 പഞ്ചായത്തുകളിലായി 70ലധികം കാട്ടുപന്നികളെയാണ് ഇതിനോടകം പിടികൂടിയത്.