നയ്റോബി (കെനിയ): കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. പരിക്കേറ്റവരെ നെയ്റോബിയിലെത്തിക്കാനാണ് നീക്കം. ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികളാണ് ഇന്നലെ മരിച്ചത്.
മസായി മാര കണ്ടു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിനി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (ഒന്നര), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ്, ജെസ്നയുടെ ഭർത്താവ് മുഹമ്മദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു.
അപകടത്തിൽ നഷ്ടപ്പെട്ട യാത്രാ രേഖകൾ ഉൾപ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമം തുടരുന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലോടെ തലസ്ഥാനമായ നയ്റോബിയിൽനിന്ന് 200 കിലോമീറ്റർ അകലെ വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലായിരുന്നു സംഭവം. ഡ്രൈവറും മൂന്ന് ടൂർ ഗൈഡുമാരുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.
യാത്രാസംഘത്തിലെ എല്ലാവരും ഖത്തറിൽ താമസിക്കുന്ന കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇവർ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ടു തെന്നിനീങ്ങി മരത്തിലിടിച്ച് 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി.ഖത്തറിൽനിന്നു പെരുന്നാൾ അവധി ആഘോഷിക്കാൻ കഴിഞ്ഞ ആറിനാണു വിനോദയാത്രാസംഘം ട്രാവൽ ഏജൻസിക്കു കീഴിൽ യാത്രതിരിച്ചത്. സംഘം ഇന്നലെ വൈകുന്നേരം ദോഹയിൽ തിരിച്ചെത്തേണ്ടതായിരുന്നു.
ഖത്തറില്‍ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ഉദ്യോഗസ്ഥയാണു മരിച്ച റിയ. ഭര്‍ത്താവ് ജോയലിന്റെ ട്രാവല്‍ കമ്പനി നേതൃത്വം നല്കുന്ന വിനോദയാത്രാസംഘത്തിനൊപ്പമാണ് ഇവരും യാത്രപുറപ്പെട്ടത്. റിയയും കുടുംബവും ആറു വര്‍ഷമായി ഖത്തറിലാണ്. കുട്ടികള്‍ ഈ മാസം 22നും റിയയും ജോയലും അടുത്ത മാസം 24നും നാട്ടിലേക്കുവരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
പുത്തന്‍പുരയില്‍ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് റിയ. ദുബായില്‍ ജോലിചെയ്യുന്ന ഷിയ ഇരട്ടസഹോദരിയാണ്. ഇളയ സഹോദരന് റിഷിയും ദുബായിലാണു ജോലി ചെയ്യുന്നത്.മരിച്ച ജെസ്നയുടെ കുടുംബം ഏറെ വർഷങ്ങളായി ഖത്തറിലാണു താമസം. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുഹമ്മദ് കഴിഞ്ഞമാസം പിതാവ് ഹനീഫയുടെ ചികിത്സാർഥം അഞ്ചുദിവസത്തെ അവധിക്കു നാട്ടിലെത്തിയിരുന്നു.