കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയുടെ ആശയവിനിമയത്തിന്റെ നട്ടെല്ലായ കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിജിറ്റലാകുന്നു. നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നാണ് ഡിജിറ്റല്‍ ടെലികമ്യൂണിക്കേഷനിലേക്ക് മാറുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നീ പോലീസ് ജില്ലകളില്‍ 9.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഡിഎംആര്‍ ടയര്‍ -2 എന്ന ടെക്നോളജിയുള്ള കമ്യൂണിക്കേഷന്‍ സംവിധാനം രണ്ടു ജില്ലകളിലും ഈ മാസം കമ്മീഷന് ചെയ്യും. നിലവില്‍ തിരുവനന്തപുരത്തെ ചില പോലീസ് സ്റ്റേഷനുകളിലും എറണാകുളം സിറ്റി പോലീസിലെ ട്രാഫിക് വെസ്റ്റ്, ഈസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് ഭാരക്കുറവാണ്. ലഭിക്കുന്ന ശബ്ദത്തിന്റെ വ്യക്തത, ഡിസ്പ്ലേയുള്ള ടച്ച് സ്ക്രീൻ, ഫ്രീക്വന്‍സി കൂടുതല്‍, ദീര്‍ഘകാലം നില്ക്കുന്ന ബാറ്ററി എന്നിവയെല്ലാം ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റിനെ വ്യത്യസ്തമാക്കുന്നു.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഈ സംവിധാനമാണ് ഇനി തുടരുക. തിരുവനന്തപുരത്ത് ക്രമസമാധാന പാലനത്തിനും ഗതാഗത സംവിധാനത്തിനും കൊച്ചിയില്‍ ക്രമസമാധാന പാലനത്തിനുമാണ് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുക. ക്രമസമാധാനപാലനത്തിനിടയിലോ മറ്റു അടിയന്തരഘട്ടങ്ങളിലോ സന്ദേശം കൈമാറണമെങ്കില്‍ പ്രശ്നബാധിത സ്ഥലത്തെ ഫോട്ടോ സഹിതം കണ്ട്രോള് റൂമിലേക്ക് കൈമാറാന്‍ പോലും ഡിഎംആര്‍ ടയര്‍-2 എന്ന സാങ്കേതികവിദ്യയിലൂടെ സാധിക്കും.
മറ്റു സന്ദേശങ്ങള്‍ കടന്നുവന്നാല്‍ കണ്ട്രോള് റൂമിലിരുന്നുകൊണ്ട് അത് ഓഫ് ചെയ്യാനും ഡിജിറ്റല്‍ കമ്യൂണിക്കേഷനിലൂടെ കഴിയും. ഒന്നില്‍ കൂടുതല്‍ സന്ദേശങ്ങള്‍ ഒരേസമയം അയയ്ക്കാനും കഴിയും. ജിപിഎസ് സംവിധാനമുള്ള സെറ്റുകളുമുണ്ട്. ഇവ പോലീസ് കണ്ട്രോള് റൂമിലും പോലീസ് സ്റ്റേഷനുകളിലും ജീപ്പിലും ഉപയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ കൈയില്‍നിന്ന് വയര്‍ലെസ് സെറ്റുകള്‍ നഷ്ടമായാല്‍ അത് ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിലേക്ക് മാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
സീമ മോഹന്‍ലാല്‍