തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തന്നോട് യാതൊരു എതിർപ്പുമില്ലെന്നും മുഖ്യമന്ത്രിക്ക് എതിർപ്പുണ്ട് എന്നതു കെട്ടുകഥയാണെന്നും സിപിഎം നേതാവും എംഎൽഎയുമായ കെ.കെ.ഷൈലജ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിൽ പെട്ടയാളാണ് ഞാൻ. എന്റെ പ്രവർത്തനങ്ങളെ പിണറായി വിജയൻ പ്രോത്സാഹിപ്പിക്കാറുണ്ട്.
അതുകൊണ്ടാണ് പാർട്ടിയിൽ വളരാനായത്. രണ്ടാം പിണറായി സഭയിൽ എന്നെ ആരും തടഞ്ഞില്ല. ഞാൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആവണം എന്നത് പാർട്ടിയുടെ തീരുമാനമായിരുന്നു- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കെ.കെ.ഷൈലജ പറഞ്ഞു.
മുഖ്യമന്ത്രി ആവണമെന്ന ആഗ്രഹം തന്റെ ഏഴയലത്ത് പോലുമില്ലെന്നും വനിതാ മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ലെന്നും കെ.കെ. ഷൈലജ പറഞ്ഞു. ഉത്തരവാദിത്വം നിറവേറ്റാൻ കഴിവുള്ളവരെയാണ് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തേണ്ടത്. താൻ മുഖ്യമന്ത്രി ആകണമെന്ന് ഒന്നോ രണ്ടോ പേർ പറഞ്ഞെന്ന് കരുതി അത് പൊതുവികാരമായി കണക്കാക്കേണ്ട. എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കെ.കെ. ഷൈലജ കൂട്ടിച്ചേർത്തു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്നും കെ.കെ.ഷൈലജ വ്യക്തമാക്കി.