കോട്ടയം: നട്ടപ്പാതിരാവില്‍ കെഎസ്ആര്‍ടിസി ബസ് കാത്ത് പാതിയുറക്കത്തില്‍ ഇരിക്കുന്ന യാത്രക്കാരില്‍ പലരും ഇനി നേരം പുലര്‍ന്ന ശേഷം കിട്ടുന്ന വണ്ടിയില്‍ പോകേണ്ടിവരും. സ്റ്റാന്‍ഡിലെ അറിയിപ്പു കൗണ്ടറില്‍നിന്നുള്ള മൈക്ക് അനൗണ്‍സ്മെന്റ് കേട്ട് ബസില്‍ കയറിപ്പോകാമെന്ന് വിചാരിക്കേണ്ട. ബസ് വരുമോ, എപ്പോള്‍ വരും എന്നൊക്കെ ചോദിച്ചറിയാന്‍ ചുമതലപ്പെട്ട ഒരാളും ഇനിയുണ്ടാവില്ല. അറിയിപ്പുകേന്ദ്രംതന്നെ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ശരിക്കും വിഷമിക്കും.
കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബസിലെ സ്ഥലംബോര്ഡ് വായിച്ചെടുക്കാനാവില്ല. കേള്‍വിക്കുറവുള്ളവര്‍ക്ക് വണ്ടി കയറിവരുന്നത് കേള്‍ക്കാനാവില്ല. നിരയായി കിടക്കുന്ന ബസുകള്‍ക്കിടയിലൂടെ ജീവന് പണയപ്പെടുത്തി തപ്പിത്തിരഞ്ഞും പലരോടും ചോദിച്ചും യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ബസ് കണ്ടുപിടിക്കുക അതിദുഷ്കരമായി മാറും. ഇത്തരത്തില്‍ വയോധികര്‍ അപകടത്തില്‍പ്പെടാനും സാഹചര്യമേറെയാണ്.
മറ്റു ഡ്യൂട്ടി ചെയ്യുന്ന സീനിയര്‍ കണ്ടക്ടര്‍മാരെ മാതൃ തസ്തികയിലേക്ക് മാറ്റിയതോടെയാണ് അന്വേഷണ കൗണ്ടറുകളും അനൗണ്‍സ്മെന്റ് സംവിധാനവും നിര്‍ത്തിയത്. ജില്ലയിലെ പ്രധാന ഡിപ്പോകളായ കോട്ടയത്തെയും പാലായിലെയും അന്വേഷണ കൗണ്ടറുകളാണ് പൂട്ടിയത്. അന്വേഷണ കൗണ്ടറുകളില്‍ സീനിയര്‍ കണ്ടക്ടര്മാര്ക്കായിരുന്നു ചുമതല.
ഇവരായിരുന്നു യാത്രക്കാരുടെ വിവരങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നത്. കൂടാതെ ബസുകള്‍ സ്റ്റാന്‍ഡില്‍ എത്തുമ്പോഴും പുറപ്പെടുമ്പോഴും റൂട്ട് സഹിതം അനൗണ്‍സ് ചെയ്യുമായിരുന്നു. കാഴ്ച ശക്തി കുറഞ്ഞവര്‍, മുതിര്‍ന്നയാളുകള്‍ തുടങ്ങിയവര്‍ കൗണ്ടറിലെത്തിയാണ് ബസുകളുടെ സമയവിവരം അറിഞ്ഞിരുന്നത്.
ദീര്ഘയാത്രയ്ക്കു ശേഷവും ബസുകള്‍ മാറിക്കയറുന്നതിനായും ഡിപ്പോകളിൽ വിശ്രമിക്കുന്നവര്‍ക്ക് എന്‍ക്വയറി കൗണ്ടറും അനൗണ്‍സ്മെന്റും ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇനി മുതല്‍ സ്റ്റേഷന് മാസ്റ്റര്‍ക്കായിരിക്കും സകല ചുമതലകളും.എരുമേലി ഡിപ്പോയില്‍ സ്റ്റേഷന് മാസ്റ്ററാണ് ഈ ജോലികള്‍ ഇപ്പോള്‍ നിര്‍വഹിക്കുന്നത്. പൊന്‍കുന്നം ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ എന്‍ക്വയറി മൂന്നു മാസം മുമ്പേ പൂട്ടി. മുണ്ടക്കയം സ്വകാര്യ സ്റ്റാന്‍ഡില്‍ എന്‍ക്വയറി സംവിധാനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റുമാനൂർ ഓഫീസും പൂട്ടും
കെഎസ്ആര്‍ടിസിയുടെ ഏറ്റുമാനൂര്‍ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസും പൂട്ടാന്‍ നീക്കം. സ്റ്റേഷന് മാസ്റ്റര്‍ ഓഫീസാണെങ്കിലും ഇവിടെ സ്റ്റേഷന് മാസ്റ്ററെ നിയമിച്ചിട്ടില്ല, പകരം കോട്ടയം ഡിപ്പോയില്‍ നിന്നെത്തുന്ന സീനിയര്‍ കണ്ടക്ടര്‍ക്കായിരുന്നു ചുമതല.ഓഫീസ് പൂട്ടിയാല്‍ യാത്രക്കാര്‍ പെരുവഴിയിലാകും. ബസുകള്‍ സ്റ്റാന്‍ഡില്‍ കയറണമെന്ന് നിര്‍ബന്ധമില്ല.
സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് പൂട്ടിയാല്‍ സ്റ്റാന്‍ഡും സ്ഥലവും കെട്ടിടവും അനാഥമാകുമെന്നും മന്ത്രിയുടെ മണ്ഡലം എന്ന നിലയില്‍ ഓഫീസ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ മാനേജ്മെന്റിനോട് അഭ്യര്‍ഥന നടത്തിയിരിക്കുകയാണ്.