കൊരട്ടി: മുരിങ്ങൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിക്കിടെ കുളത്തിൽ വീണ യുവാവ് മരിച്ചു. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
മേലൂർ – പുഷ്പഗിരി കണ്ണമ്പിള്ളി ഷൈജു (42) ആണ് കുളത്തിൽ വീണു മരിച്ചത്. സുഹൃത്തുക്കളായ മേലൂർ തൊടുകുളം വിത്സൻ (46), മുരിങ്ങൂർ മണ്ടിക്കുന്നിൽ തെക്കൻ ഷിജിൽ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയിലാണ് സംഭവം. മരിച്ച ഷൈജു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വിത്സനുമായി ഷൈജുവിനുള്ള പൂർവവൈരാഗ്യം പറഞ്ഞു തീർക്കുന്നതിനാണ് മൂന്നുപേരും ആറ്റപ്പാടത്തുള്ള മല്ലഞ്ചിറയിലെ കുളത്തിന് സമീപം ഒത്തുകൂടിയത്.
മദ്യപിച്ച ശേഷം സംസാരിച്ചിരുന്ന ഇവർ വീണ്ടും തമ്മിൽ തർക്കവും ബഹളവുമായി. തുടർന്നുണ്ടായ അടിപിടിയ്ക്കിടെ ഷൈജു കുളത്തിലേക്ക് തെന്നി വീഴുകയായിരുന്നു. ഇതോടെ ഷിജിലും വിത്സനും സ്ഥലംവിട്ടു.
സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷൈജുവിനെ കുളത്തിൽ നിന്ന് കയറ്റുന്പോഴേക്കും മരിച്ചിരുന്നു.
തുടർന്ന് മൃതദേഹം പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കൊരട്ടി പോലീസ് സുഹൃത്തുക്കളായ രണ്ടുപേരെ പിടികൂടുകയായിരുന്നു.
കൊരട്ടി സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയാണ് മരിച്ച ഷൈജുവെന്ന് പോലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.