എരുമേലി: പഴയ കാലത്തിന്റെ ഓർമപ്പുസ്തകമായിരുന്ന എരുമേലിയുടെ പ്രിയ കുട്ടിയമ്മ ഇനിയില്ല. 110 വയസിലെത്തിയ കനകപ്പലം നീറംപ്ലാക്കൽ (മേപ്രായിൽ) ശോശാമ്മ മാത്തൻ (കുട്ടിയമ്മ) ഇന്നലെ അന്തരിച്ചു. ഗാന്ധിജിയെയും നെഹ്റുവിനെയും കണ്ടത് ഉൾപ്പെടെ പഴയ കാലത്തെ ഓർമകൾ കുട്ടിയമ്മ പങ്കുവച്ചിരുന്നു.
ബാല്യത്തിലാണ് ഗാന്ധിജിയെ കണ്ടത്. തിരുവല്ലയിൽ നെഹ്റു എത്തിയപ്പോൾ അടുത്തുനിന്ന് കണ്ടു. പോയകാലത്തിലെ ചരിത്രസംഭവങ്ങൾ വർഷവും മാസവും തീയതിയും അടക്കം കൃത്യമായി ഓർത്തുവച്ചിരുന്ന കുട്ടിയമ്മയുടെ ഓർമശക്തി അപാരമായിരുന്നു.എരുമേലി പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വോട്ടറായിരുന്നു കുട്ടിയമ്മ. 1916 ഒക്ടോബർ ആറിനായിരുന്നു ജനനം.
13 വയസുള്ളപ്പോഴായിരുന്നു വിവാഹം. എട്ടു മക്കളിൽ നാലു പേർ മരണപ്പെട്ടു. ഭർത്താവ് ചാക്കോ മാത്തൻ 29 വർഷം മുമ്പാണ് മരണപ്പെട്ടത്. പിതാവ് മേപ്രായിൽ പാപ്പി പഴയകാലത്തെ സർക്കാർ ഫോറസ്റ്റ് കോൺട്രാക്ടറായിരുന്നു. മേഖലയിലെ ആദ്യ സ്കൂളായ കനകപ്പലത്തെ എൻഎം എൽപി സ്കൂളിലെ ആദ്യ വിദ്യാർഥികളിൽ ഒരാളായിരുന്നു കുട്ടിയമ്മ. നാലാം ക്ലാസ് വരെയാണ് പഠിച്ചതെങ്കിലും ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും വശമാക്കിയിരുന്നു.
പ്രായം 24 ആയപ്പോഴായിരുന്നു ആദ്യ വോട്ട്. അന്ന് 1952ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി ജോർജ് തോമസ് കൊട്ടുകാപ്പള്ളിക്ക് തന്റെ ആദ്യ വോട്ട് ചെയ്തത് കാള ചിഹ്നത്തിൽ ആയിരുന്നെന്ന് കുട്ടിയമ്മ പറഞ്ഞിട്ടുണ്ട്. ആ വോട്ടുചരിത്രം കുട്ടിയമ്മ പങ്കുവച്ചത് പുതിയ തലമുറയ്ക്ക് അറിയാത്ത ശ്രദ്ധേയമായ വസ്തുതകൂടി പങ്കുവച്ചാണ്.
അന്ന് ബൂത്തുകളിൽ ഓരോ സ്ഥാനാർഥിക്കും ഓരോ നിറത്തിലുള്ള പെട്ടിയാണ് ഉണ്ടാവുകയെന്നും അതിലാണ് വോട്ട് ചെയ്ത് ഇടേണ്ടതെന്നും ഈ പെട്ടികൾ ഒന്നിച്ചു കൊണ്ടുവന്ന് ഓരോ സ്ഥാനാർഥിയുടെയും വെവ്വേറെ തുറന്ന് എണ്ണിയാണ് വിജയിയെ പ്രഖ്യാപിച്ചിരുന്നതെന്നും പഴയ കാലം വീണ്ടെടുത്ത് കുട്ടിയമ്മ പങ്കുവച്ചിരുന്നു.
2015 ൽ പെട്ടെന്നുണ്ടായ അസുഖംമൂലം കിടപ്പിലായതിനാൽ അന്നത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഒഴിച്ചാൽ എല്ലാ തെരഞ്ഞെടുപ്പിലും കുട്ടിയമ്മ വോട്ട് ചെയ്തിരുന്നു.കുട്ടിയമ്മയുടെ സഹോദരൻ പി.ജി. മത്തായി രണ്ടു തവണ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മകൻ ജോയി മേപ്രായിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.