അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീണ്ടും വൻ ലഹരി വേട്ട. നാലു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോമനയിൽ കാശിനാഥൻ (22), 15-ാം വാർഡിൽ പുതുവൽ കോമന (മഠത്തിൽപറമ്പ്)യിൽ ഹരികൃഷ്ണൻ (22), 15-ാം വാർഡിൽ പുതുവൽ വീട്ടിൽ ഷംനാദ് (20) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞരാത്രി 11ന് പട്രോളിംഗിന്റെ ഭാഗമായി പോലീസ് അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂൾ പരിസരത്തെത്തിയപ്പോൾ മൂന്ന് യുവാക്കൾ കഞ്ചാവ് ചെറിയ പൗച്ചുകളിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.പോലീസിനെ കണ്ട് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.
തുടർന്ന് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും മറ്റ് രേഖകളും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയും പുറക്കാട് ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജ്, ഗ്രേഡ് എഎസ്ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിമോൻ, രതീഷ് വാസു, ജോസഫ് ജോയി, ഡാൻസാഫ് അംഗങ്ങളായ എബിൻ സിൽവസ്റ്റർ, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, മിഥുൻ, ശ്രീജി, അമ്പാടി, എച്ച്.ജി. ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.