ഹരിപ്പാട്: അക്രമവും അരാജകത്വവും സ്ത്രീകൾക്കു നേരേ ഉയരുമ്പോൾ നോക്കുകുത്തിയായി പിണറായി സർക്കാർ നിൽക്കുകയാണെന്ന് രമേശ് ചെന്നിത്തല എംൽഎ. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന കേരള യാത്ര ഹരിപ്പാട് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റയിൽ നടത്തിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
കേരളത്തിലെ സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെ തൂത്തെറിയാനാണ് വനിതകൾ സമരരംഗത്തുള്ളത്. കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ അതിശക്തമായ ലഹരി വിതരണം നടത്തുന്ന മാഫിയകൾക്കെതിരേ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല.
കേരള സർക്കാർ സംവിധാനം നിശ്ചലമാണ്. വിലക്കയറ്റം വീടുകളിലെ താളം തെറ്റിക്കുന്ന സാഹചര്യമാണുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീ ജനങ്ങളുടെ പ്രതിഷേധമായിരിക്കും ഈ സർക്കാരിന് അന്ത്യം കുറിക്കുന്നത്. അതിന്റെ ഉദാഹരണമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തെന്നും ചെന്നി ത്തല കൂട്ടിച്ചേർത്തു.
ചടങ്ങിൽ മഹിളാ കോൺഗ്രസ് കരുവാറ്റ മണ്ഡലം പ്രസിഡന്റ് ഉഷാ വിശ്വൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്വാഗത സംഘം ചെയർമാൻ കെ.കെ. സുരേന്ദ്രനാഥ്, കൺവീനർ മിനി സാറാമ്മ, രമ്യാ ഹരിദാസ്, ബബിത ജയൻ, എം.കെ. വിജയൻ, എ.കെ. രാജൻ, ജോൺ തോമസ്, മുഞ്ഞനാട്ട് രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചെറുതന, ഹരിപ്പാട്, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ സ്വീകരണം നൽകി. ചേപ്പാട് മുട്ടം പഞ്ചായത്തിൽ ജാഥ സമാപിച്ചു.