കറുകച്ചാൽ: വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ തുറന്ന ദിവസം പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച രണ്ടു ഡ്രൈവർമാരെ പിടികൂടി.ചങ്ങനാശേരി-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാരായ കുരിശുമ്മൂട് സ്വദേശി ബിനു വർഗീസ് (33), തെക്കേത്തുകവല സ്വദേശി രാജേഷ് (31) എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇവരുടെ ലൈസൻസ് താത്ക്കാലികമായി റദ്ദാക്കുവാൻ നടപടി സ്വീകരിച്ചു.
ഓപ്പറേഷൻ റെയിൻബോയുടെ ഭാഗമായി കറുകച്ചാൽ പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് സ്വകാര്യ ബസുകളും ഒന്പത് ടിപ്പർലോറികളുമാണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ചങ്ങനാശേരി ഡിവൈഎസ്പി കെ. എൻ.രാജൻ എന്നിവരുടെ നിർദ്ദേശാനുസരണം രാവിലെ ആറുമുതൽ എട്ടുവരെയാണ് ടിപ്പർ ലോറികളും ബസുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
നിയന്ത്രണങ്ങൾ പാലിക്കാതെ അമിത ലോഡുമായി ഓടിയ ഒന്പത് ടിപ്പർലോറികളും, ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന രണ്ടു പേർക്കെതിരെയും കേസെടുത്തു. അലക്ഷ്യമായി ഓടിച്ച മറ്റൊരു സ്വകാര്യബസും പിടിച്ചെടുത്തു. സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കാതെ പോയ ബസുകൾക്കെതിരെയും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 15 ബസ് ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് 20 സ്കൂളുകൾക്ക് സമീപവും, ബസ്സ്റ്റാൻഡ്, പ്രധാന കവലകൾ എന്നിവിടങ്ങളിലുമായി പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. കറുകച്ചാൽ സിഐ സി.കെ.മനോജ്, എസ്ഐ ഷിബുമോൻ എന്നിവരുടെ നേതൃത്വത്തിൽ 30 പോലീസുകാരാണ് ജോലിയിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് പോലീസ് പറഞ്ഞു.