മുംബൈ: തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിനുശേഷം ഇന്ത്യൻ ഓഹരി സൂചികകൾ ആഴ്ചയുടെ തുടക്കം മികച്ചതാക്കി. പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ആഗോള സൂചനകൾ അവഗണിച്ചാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ മേഖലകളിലും വാങ്ങലുകൾ ഉയർന്നതോടെ നിഫ്റ്റി നിഫ്റ്റി 24,950നു മുകളിൽ ക്ലോസ് ചെയ്തു.
ഇന്നലെ സെൻസെക്സ് 677.55 പോയിന്റ് (0.84%) ഉയർന്ന് 81,796.15ലും നിഫ്റ്റി 227.90 പോയിന്റ് (0.92%) മുന്നേറി 24,946.50 ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇ മിഡ്കാപ് (0.93%), സ്മോൾകാപ് (0.38%) സൂചികകൾ മുന്നേറി. നിഫ്റ്റി മിഡ്കാപ് (0.93%), സ്മോൾകാപ് (0.93%) ഉയർന്നു.
മേഖലാ സൂചികകളെല്ലാം തന്നെ നേട്ടത്തിലാണ് അവസാനിച്ചത്. ബാങ്ക്, എഫ്എംസിജി, കാപിറ്റൽ ഗുഡ്സ്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഐടി, മെറ്റൽ, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ 0.75 മുതൽ ഒരു ശതമാനം വരെ മുന്നേറി. ഐടി (1.57%), റിയാലിറ്റി (1.32%), ഓയിൽ ആൻഡ് ഗ്യാസ് (1.11%), മെറ്റൽ (1.07%) എന്നിവ കരുത്തേകി.
നിഫ്റ്റിയിൽ ഭാരത് ഇലക്ട്രോണിക്സ്, എസ്ബിഐ ലൈഫ് ഇൻഷ്വറൻസ്, അൾട്രാ ടെക് സിമന്റ്, എച്ച്ഡിഎഫ്സി ലൈഫ്, ഒഎൻജിസി എന്നിവയാണ് നേട്ടമുണ്ടാക്കിയവയിൽ മുൻപന്തിയിൽ. ടാറ്റ മോട്ടോഴ്സ്, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, അഡാനി പോർട്സ്, സണ്‍ ഫാർമ എന്നിവയാണ് നഷ്ടം നേരിട്ടവയിൽ പ്രമുഖർ.