കാവാലം: പൊതുജലാശയങ്ങളിൽ ജലനിരപ്പു താഴ്ന്നു തുടങ്ങിയെങ്കിലും കുട്ടനാടൻ പാടശേഖരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുകയാണ്.നീലംപേരൂർകൃഷി ഭവൻപരിധിയിലുള്ള കോഴിച്ചാൽ വടക്കുപാടശേഖരത്തിന്റെ പുറംബണ്ടുകളുടെ സംരക്ഷണവലയത്തിനുള്ളിലുള്ള കിഴക്കേചേന്നംകരിയിൽ ഇപ്പോഴും വെള്ളക്കെട്ടാണ്.
കരക്കൃഷി വെള്ളംകയറി നശിച്ചു. റോഡുഗതാഗതവും നിലച്ചു.കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇപ്പോഴത്തേതിലും കൂടുതൽ ജലനിരപ്പുയർന്നിരുന്നെങ്കിലും പാടശേഖരത്തിൽ പന്പിംഗ് നടന്നിരുന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഇവിടെയുള്ളവരെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല.
ഇത്തവണ വിളവുമോശമായതിനാൽ കർഷകർ കൊയ്യാതെ കൃഷി ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പന്പിംഗ് നിലച്ചതാണ് ദുരിതങ്ങൾക്കിടയാക്കിയത്.
മഴക്കാലത്ത് കൃഷിയേക്കാൾ പ്രാധാന്യം ദുരിതനിവാരണത്തിനു നൽകണമെന്നും, പാടശേഖരത്തിൽ നെൽക്കൃഷിയുണ്ടോയെന്നതു പരിഗണിക്കാതെ ആവശ്യാനുസരണം പന്പിംഗ് നടത്തുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.