കൊല്ലം: കേരളത്തിൽ 16 കോച്ചുകളുള്ള മെമു ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ ദക്ഷിണ റെയിൽവേ തുടക്കമിട്ടു.സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 16 കോച്ചുകൾ ഉൾപ്പെടുത്തിയ മെമു ട്രെയിനിന്റെ ട്രയൽ റൺ ഇന്നലെ നടന്നു. കൊല്ലം-കായംകുളം റൂട്ടിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ട്രയൽ റൺ നടന്നത്. ഇരു ദിശകളിലുമായി നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.
പരീക്ഷണ ഓട്ടത്തിനും പിന്നീട് കോച്ചുകൾ വർധിപ്പിക്കുന്നതിനുമായി 12 കോച്ചുകൾ ഉള്ള പുതിയ മെമു റേക്ക് ചെന്നൈയിലെ താംബരത്ത്നിന്നു കൊല്ലം മെമു ഷെഡിൽ കഴിഞ്ഞ വ്യാഴാഴ്ച എത്തിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്യാലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോസ്ഥസംഘം ഈ റേക്കുകളിൽ വിശദമായ സാങ്കേതിക പരിശോധനകളും നടത്തി. തുടർന്നാണ് പരീക്ഷണ ഓട്ടത്തിന് അനുമതി നൽകിയത്.
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിൽ എട്ട്, 12 കോച്ചുകൾ വീതമാണ് ഉള്ളത്. ഇതിൽ 12 കോച്ചുകൾ ഉള്ളവയാണ് 16 എണ്ണമായി ഉയർത്തുന്നത്.ഏതൊക്കെ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം 16 ആയി വർധിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. പരീക്ഷണ ഓട്ടം വിജയകരമായ സാഹചര്യത്തിൽ റൂട്ടുകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും.
കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊർണൂർ, ഷൊർണൂർ-കണ്ണൂർ എന്നീ റൂട്ടുകളാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുക എന്നതാണ് വിവരം. താംബരത്ത് നിന്ന് കൂടുതൽ പുതിയ മെമു റേക്കുകൾ കൊല്ലത്ത് ഉടൻ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചനകൾ.
അങ്ങനെയെങ്കിൽ കൊല്ലം-കന്യാകുമാരി റൂട്ടിൽ അടക്കം മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തും. കൊല്ലത്തെ മെമു ഷെഡിൽ 12 കോച്ചുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് 16 ലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
- എസ്. ആർ. സുധീർ കുമാർ