തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശാനുസരണം രാജ്യം മുഴുവൻ നടക്കുന്ന മോഡ് ഡ്രില്ലിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും മോക് ഡ്രിൽ നടത്തും. വൈകുന്നേരം നാല് മണിക്ക് എല്ലാ ജില്ലകളിലും മോക്ഡ്രില്ലിന് മുന്നോടിയായി സൈറണ്‍ മുഴക്കും. സിവിൽ ഡിഫൻസ് മോക്ക്ഡ്രില്ലാണ് നടത്തുന്നത്.
പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, ദുരന്തനിവാരണ സേന ഉൾപ്പെടെ സംയുക്തമായിട്ടാണ് മോക്ഡ്രിൽ നടത്തുന്നത്. ഓരോ ജില്ലകളിലെയും മോക്ഡ്രിൽ ഏകോപനം ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരുമാണ് നിർവഹിക്കുന്നത്. പൊതുജനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
ഗാർഹികതല ഇടപെടലുകൾ
മോക്ക് ഡ്രിൽ സമയത്തു വീടുകളിൽ എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും(ബ്ലാക്ക് ഔട്ട്) അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക. ഇന്ന് വൈകുന്നേരം നാലിന് സൈറൻ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
സൈറൻ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.
കമ്മ്യൂണിറ്റി തല ഇടപെടലുകൾ
റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദ്ദേശങ്ങൾ എത്തിക്കുക. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.
അതേസമയം സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും കേന്ദ്രം സുരക്ഷ കൂട്ടിയിട്ടുണ്ട്. കൂടുതല്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.