ന്യൂഡൽഹി: ഇന്ത്യയിൽ ഇനി സ്കോച്ച് വിസ്കി ഒഴുകും. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കി, ജിൻ എന്നിവയുടെ തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമാക്കുന്ന സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലണ്ടനിൽ ഒപ്പുവയ്ക്കും.
ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്. യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി വ്യാപാരം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയും ചർച്ചയാകും.
സമഗ്ര സാന്പത്തിക, വ്യാപാരക്കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ്) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാർ നടപ്പിലാകുന്നതോടെ ബ്രിട്ടനിൽനിന്നുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും ഇന്ത്യയിൽനിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പരസ്പരം ഇല്ലാതാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും.
സാധനങ്ങൾ, സേവനങ്ങൾ, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവ സമഗ്ര വ്യാപാരക്കരാറിലുണ്ട്. ബ്രിട്ടനുമായി ഒപ്പിടുന്ന കരാറിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. എന്നാൽ, ബ്രിട്ടനിൽ കരാർ ഒപ്പിട്ടശേഷം ബ്രിട്ടീഷ് പാർലമെന്റ് ഇത് അംഗീകരിക്കേണ്ടതുണ്ട്. ഒരു വർഷത്തിനുള്ളിൽ കരാർ നടപ്പിലാകും.
മൂന്നു വർഷത്തെ ചർച്ചകൾക്കുശേഷം മേയ് ആറിനു പ്രഖ്യാപിച്ച കരാറിന്റെ വിശദാംശങ്ങൾ ഇന്നലെയാണു പുറത്തുവിട്ടത്. പരസ്പരം വിപണിയും ചില തൊഴിൽ മേഖലകളും തുറന്നുകൊടുക്കുന്നതാണ് സുപ്രധാന കരാർ.
മലയാളികളുടെ ഇഷ്ട വിദേശമദ്യമായ സ്കോച്ച് വിസ്കികളുടെ ഇറക്കുമതിത്തീരുവ ഉടൻ പ്രാബല്യത്തോടെ നേർപകുതിയായ 75 ശതമാനമാക്കും. വിസ്കി, ജിൻ എന്നിവയ്ക്കു പത്തു വർഷത്തിനുള്ളിൽ ഇറക്കുമതിത്തീരുവ വീണ്ടും 40 ശതമാനമാക്കി കുറയ്ക്കുകയും ചെയ്യും.
യുകെ നിർമിത കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള 100 ശതമാനം തീരുവ 10 ശതമാനമായി കുറയ്ക്കും. ഇതിനു പുറമെ സൗന്ദര്യവർധക വസ്തുക്കൾ, ചോക്ലേറ്റുകൾ, ബിസ്കറ്റുകൾ, സാൽമണ്‍ മത്സ്യം, മെഡിക്കൽ ഉപകരണങ്ങൾ, കെമിസ്റ്റ് ഉത്പന്നങ്ങൾ, ചായ, ഇലക്ട്രിക്കൽ ഇനങ്ങൾ തുടങ്ങിയവ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ഏതാണ്ടില്ലാതാകുകയും ചെയ്യും.
ഇതോടെ യുകെയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും വില കുത്തനേ കുറയും. ഇന്ത്യയിൽനിന്ന് യുകെയിലേക്ക് മിക്ക ഉത്പന്നങ്ങളും സ്വതന്ത്രമായി കയറ്റുമതി ചെയ്യുന്നതിനും കഴിയും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി, കയറ്റുമതി കസ്റ്റംസ് തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണു കരാറിന്റെ പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അഞ്ചു വർഷംകൊണ്ട് ഇരട്ടിയാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
നിലവിലെ 6,000 കോടി (60 ബില്യണ്‍) ഡോളറിന്റെ പരസ്പര വ്യാപാരം 2030ഓടെ 12,000 കോടി യുഎസ് ഡോളറായി വർധിപ്പിക്കും. ഇരുരാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയുടെയും ഉത്പന്നങ്ങളുടെ വൈവിധ്യത്തിന്റെയും നേട്ടം ലഭിക്കും.
കരാർ നടപ്പിലാകുന്നതോടെ ഇന്ത്യൻ വസ്ത്രങ്ങൾ, സമുദ്രവിഭവങ്ങൾ, തുകൽ വസ്തുക്കൾ എന്നിവ വൻതോതിൽ യുകെയിലേക്ക് കയറ്റിയയയ്ക്കപ്പെടും. തുണിത്തരങ്ങൾ, തുകൽ, കൃഷി, ഐടി സേവന വ്യവസായങ്ങളിൽ ഇന്ത്യക്കു നേട്ടങ്ങളുണ്ടാകും.
നിലവിൽ യുകെയിൽ ആയിരത്തിലധികം ഇന്ത്യൻ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവ ഒരു ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നുവെന്നാണ് അവകാശവാദം. ഏകദേശം 1.73 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ കന്പനികൾക്കു യുകെയിലുണ്ട്. ഇന്ത്യയിൽ 3.11 ലക്ഷം കോടി രൂപയുടെ (36 ബില്യണ്‍ ഡോളർ) നിക്ഷേപം യുകെ കന്പനികൾക്കുണ്ട്. ഇന്ത്യയിലെ ആറാമത്തെ വലിയ വിദേശനിക്ഷേപക രാജ്യമാണു ബ്രിട്ടൻ.
ജോർജ് കള്ളിവയലിൽ