അന്താരാഷ്ട്ര യോഗദിനം മാനവികതയ്ക്കായുള്ള തുടക്കം കുറിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്നു രാവിലെ നടന്ന അന്താരാഷ്ട്ര യോഗദിനാചരണത്തിനു നേതൃത്വം നൽകുകയായിരുന്നു പ്രധാനമന്ത്രി. ആന്തരിക സമാധാനം ആഗോള നയമായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നു ലക്ഷത്തിലധികം പേർക്കൊപ്പമാണു പ്രധാനമന്ത്രി യോഗയിൽ പങ്കെടുത്തത്. പതിനൊന്നു വർഷത്തിനുശേഷം, യോഗ ഇപ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആഘോഷിക്കാൻ ഇന്ത്യ നിർദ്ദേശിച്ചപ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ 175 രാജ്യങ്ങൾ അംഗീകരിച്ചെന്നും മോദി പറഞ്ഞു.
നിർഭാഗ്യവശാൽ, ഇന്നു ലോകം മുഴുവൻ ചില പിരിമുറുക്കങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നുപോകുന്നു. പല പ്രദേശങ്ങളിലും അസ്ഥിരത വർധിച്ചുവരുന്നു. അത്തരം സാഹചര്യങ്ങളിൽ യോഗ നമുക്കു സമാധാനത്തിന്റെ ദിശ നൽകുന്നു. ഈ യോഗദിനം മാനവികതയുടെ തുടക്കം കുറിക്കട്ടെയെന്നും ആന്തരിക സമാധാനം ആഗോള നയമായി മാറട്ടെയെന്നും മോദി പറഞ്ഞു.
മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും പ്രധാമന്ത്രി അഭിനന്ദിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ധംപുരിലെ മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുത്തു. യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തിലധികം സ്ഥലങ്ങളിൽ യോഗ സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109ലേറെ സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടന്നു.